Friday, November 9, 2012

വരും ... വരാതിരിക്കില്ല ...!

പ്രീയ സ്നേഹഹൃദയങ്ങളേ ...


മനസ്സ്, എന്റെ പരിധിക്കുള്ളില്‍ നിന്നും യാത്രയായിരിക്കുന്നു ..
പൂര്‍ണത കൈവന്ന പൊലെ ഉള്ളം , ശാന്തമായിരിക്കുന്നു
ഒന്നിലും കേന്ദ്രികരിക്കുവാന്‍ ആകുന്നില്ല , എന്നു പറയുന്നതിനൊപ്പം
നാടണയുവാന്‍ ഇനി ഏതാനും പുലരികള്‍ കൂടീ ..

" അയ്യനേ " പുല്‍കുവാന്‍ മനസ്സ് കൊതിക്കുന്നുണ്ട് ..
കൂടേ എന്റെ പ്രീയ മഴയില്‍ അലിഞ്ഞില്ലാതാവാന്‍ ,
അമ്മയുടെ അരിക് ചേര്‍ന്നു കിടക്കാന്‍ ..!
ഞാനറിയാതെ വന്നു പൊകുന്ന ഈ " വിടവിന് " സദയം ക്ഷമിക്കുക പ്രീയ മിത്രങ്ങളേ ..
തിരികേ വരും വരെ മനസ്സില്‍ സൂക്ഷിക്കുക എന്നേ , എന്റെ മഴകളേ ...!


" മന്ദാരം മലര്‍ മഴ ചൊരിയും പാവനമാമലയില്‍ "
"കര്‍പ്പൂരം കതിരൊളി വീശും നിന്‍ തിരു സന്നിധിയില്‍ "
" ഒരു ഗാനം പാടി വരാനൊരു മോഹം അയ്യപ്പാ "
" ഒരു നേരം വന്നു തൊഴാനൊരു മോഹം അയ്യപ്പാ "

" സ്വാമീ ശരണം "


തിരികേ വരുമ്പൊഴും , സ്നേഹ ഹൃദയങ്ങള്‍ കൂടെയുണ്ടാവുമെന്ന പ്രാര്‍ത്ഥനയോടെ..

സ്നേഹപൂര്‍വം .......... റിനി ...!



Sunday, October 7, 2012

എന്തോ മൊഴിയുവാനു​ണ്ടാകുമീ..​..!
























പഴമയുടെ കാല്പ്പാടുകള്‍ പതിഞ്ഞ ഇടനാഴികള്‍
വിദൂര ഓര്‍മകളില്‍ പോലുമില്ലാത്ത , എന്നോ പോയിരുന്ന
ആ തറവാട് , എന്തേ ഇന്നിപ്പോള്‍ ഓര്‍മകളില്‍ തെളിയുവാന്‍ ..
അമ്മയോട് വഴക്കിട്ട് പാടത്തേക്കിറങ്ങി നടക്കുന്ന പതിവുകളില്‍
കൈതപൂത്ത തോട്ട് വക്കത്ത് നിന്നും ഇടത്തൊട്ട് തിരിഞ്ഞ്
നീളന്‍ വരമ്പുകളിലൂടെ ഇത്തിരി ദൂരം നടക്കുമ്പോള്‍
ചെറിയ മരപ്പലക കൊണ്ട് തീര്‍ത്ത ഗേറ്റ് .. അതിനുള്ളിലേക്ക് വലിയ മരങ്ങള്‍
പ്രണയം പൊഴിച്ച് മറച്ചു വച്ചിരുന്ന വലിയ ഒരു തറവാട് ..
ഞങ്ങളുടെ അന്നത്തെ കൗതുകം പൂണ്ട " ബംഗ്ലാവ് "...
ഒരിക്കല്‍ ചിറ്റപ്പന്‍ ഗള്‍ഫില്‍ നിന്നും കൊണ്ട് വന്ന ട്രിപ്പിള്‍ ഫൈവ്
സിഗററ്റ് അടിച്ചു മാറ്റി ഞാനും കുഞ്ഞുമോനും കൂടി ഒരു വൈകുന്നേരം
ആ തറവാടിന്റെ പടിപ്പുര വാതില്‍ വരെ പോയി നിന്നു , ആളനക്കമില്ലാത്ത
ഇടവഴിയുടെ ഇങ്ങേ തലക്കല്‍ ഒരു വലിയ മാവിന്റെ ചോട്ടില്‍ സ്ഥലം കണ്ടെത്തുമ്പോള്‍
ഒരു ചെറു പേടി ഉണ്ടായിരുന്നു മനസ്സില്‍ , മഴ പതിയെ പൊടിഞ്ഞ് വീണ് തീപ്പെട്ടിയെ
നനച്ചു , പരിചയമില്ലാത്ത വലിക്കാരന്റെ പാടു പെടലില്‍ ആദ്യ പുക പുറത്തേക്ക് വിടുമ്പോള്‍
മഴ കനക്കാന്‍ തുടങ്ങിയിരിക്കുന്നു , " വാടാ ആ കോലായില്‍ കേറി നില്‍ക്കാം നമ്മുക്ക് "
കുഞ്ഞുമോന്‍ എന്നേയും വലിച്ച് അവിടെത്തിയ നിമിഷം പേടിയുടെ ആഴം കൂടി വന്നൂ ..
പിന്നിലേ ഒരു ജനാല തുറന്ന് കാറ്റില്‍ അനങ്ങുന്നുണ്ട് ..

പച്ച പരവതാനിയിട്ട അകത്തളം , വലിയ കൊത്തുപണികളൊട് കൂടിയ
കസേര ഒന്നില്‍ അരിക് ചേര്‍ന്ന് മൂട് മൊത്തം കൊള്ളിക്കാതെ ഇരിക്കുമ്പോള്‍
ഉള്ളിന്റെ ഉള്ളില്‍ പെണ്ണു കാണലിന്റെ സുഖമുണ്ടായിരുന്നുവോ ..
അകത്തറകളില്‍ നിന്നും കിലുക്കം കേള്‍ക്കാം , ഹോ ഇവള്‍ വിശ്വസുന്ദരി തന്നെ
താലത്തില്‍ തുളുമ്പാന്‍ വെമ്പി നില്‍ക്കുന്ന " ആട്ടിന്‍ പാല്‍ "
അല്ല ഞാന്‍ എങ്ങനെയാണത് കാണുന്നത് .. ?
എന്റെ കാഴ്ചകള്‍ക്ക് ഇത്രയധികം വ്യാപ്തി ലഭിച്ചുവോ ..
മുകളില്‍ നിന്നുമത് ഞാന്‍ വ്യക്തമായീ കാണുന്നുണ്ടല്ലൊ .. അല്ലേ ?
എന്റെ മുന്നിലേക്ക് താലം നീട്ടുമ്പൊള്‍ , ഇതുവരെ അറിഞ്ഞ സുഗന്ധങ്ങള്‍ക്കൊക്കെ
മേലേ, പറഞ്ഞു ഫലിപ്പിക്കുവനാകാത്തത് അവളില്‍ നിന്നും അകത്തളമാകേ നിറയുന്നുണ്ട് ..
ഒന്നു ചിരിച്ചുവോ ..ചുണ്ടില്‍ തങ്ങി നില്‍ക്കുന്നത് ഒരു വസന്തത്തിന്റെ തേന്‍ നിറവാണോ ..
കണ്ണുകള്‍ കൊണ്ട് കഥ പറഞ്ഞ് , അകത്തേക്ക് ആനയിക്കുന്നുണ്ട് ..
കാലുകള്‍ അങ്ങൊട്ട് ചലിക്കുകയായിരുന്നില്ല , പതിയേ അവളൊടൊപ്പൊം ഒഴുകി പോകുന്ന പോലെ ..
ആടയാഭരണങ്ങള്‍ അഴിഞ്ഞു വീഴുമ്പോള്‍ , തിളങ്ങുന്ന പട്ടുവസ്ത്രം പൂമെത്തയിലേക്ക്
വേര്‍പെടുമ്പൊള്‍ , ദൂരേ എവിടേയൊ നിന്നും പതിഞ്ഞ സംഗീതം കേള്‍ക്കുന്നുണ്ട് ..

" മിഴികളില്‍ പൂക്കുന്ന മഴ , നിന്‍ മേനിയിലും "
" കരളില്‍ നിറയുന്ന കഥ , നിന്റെ ചുണ്ടിലും "
" മനസ്സ് , തേടി പിടിക്കുന്ന കിനാവിന്റെ മൃദുലത "
" നീ പടി കടത്തി കൊണ്ടു വരുന്ന മഞ്ഞുതുള്ളിതന്‍ ആര്‍ദ്രത "
" പ്രണയം . നീ തന്നെ , നീ എടുത്തണിയുമ്പോള്‍ , എന്നെ അണിയിക്കുമ്പോള്‍ "

കണ്ണുകള്‍ താനേ അടഞ്ഞു പോകുന്നത് അറിയുന്നുണ്ട് ..
ഒരു തിരി വെട്ടത്തിന്റെ നാളം മാത്രം ഇങ്ങനെ നേര്‍ത്ത് നേര്‍ത്ത് ......
എങ്ങൊട്ടേക്കാണ് മനസ്സിന്റെ സഞ്ചാരം ..
അല്ല ആ സഞ്ചാരപദം നിര്‍ണ്ണയിക്കുവാന്‍ നമ്മുക്കാകുമോ ?
ആണായാലും പെണ്ണായാലും കാത്ത് സൂക്ഷിക്കുന്ന ചിലതുണ്ട് ..
കവര്‍ന്നെടുക്കല്‍ എല്ലാം പെണ്ണുങ്ങളില്‍ നിന്നുമാത്രമെന്ന് എങ്ങനെ പറയും ..
" അമ്മ എന്നേ തേടി നടപ്പുണ്ടാകുമോ , " ത്രിസന്ധ്യക്ക് കാവില്‍ വിളക്ക് വച്ചില്ലെങ്കില്‍"
ഈ നേരം കെട്ട നേരത്താണോ , ഞാനീ ഗാഡഗന്ധത്തിനടുത്ത് .. വേണ്ടിയിരുന്നില്ല ..
അല്ല , ഇതിപ്പോള്‍ എന്റെ തെറ്റൊന്നുമല്ലല്ലൊ .. മനസ്സ് ഒരു തരത്തിലുള്ള ഇന്ധനവും
വേണ്ടാതേ ഓടുന്ന ഒന്നല്ലേ .. ആരുണ്ട് കടിഞ്ഞാണിടുവാന്‍ ..

വരൂ .. പ്രീയ ഗായകാ .. നിന്റെ വേണു ഗാനം എന്നേ എത്ര മോഹിപ്പിച്ചെന്നോ ..?
അതു കള്ളം .. നീ അതിനെപ്പോള്‍ എന്റെ വേണു ഗാനം കേട്ടു .. ?
കണ്ണില്‍ നോക്കീ കള്ളം പറയുന്നോ .. ? നീ ഇങ്ങനെ നോക്കല്ലേ ...
ഞാന്‍ സമ്മതിച്ചു പോകും .....

ആ ജനല്പാളികള്‍ നീ ഒന്നടച്ചിടുമോ ..?
പുറത്ത് മഴ പെയ്യുന്നുണ്ടല്ലേ , എത്ര നാളായീ മഴ കണ്ടിട്ട് , ഒന്നു കൊണ്ടിട്ട് ..
നിനക്കൊരു മഴ ഗന്ധമാണ് ,തുലാവര്‍ഷം പെയ്തലച്ചിട്ട് , പൊട്ടിയ കൂണ്‍ ഗന്ധം
കാട് കേറാതെ സ്ത്രീ ജന്മമേ ..
വരൂ എന്റെ കൂടെ , നിനക്ക് മാത്രമായൊരു മഴയുണ്ട് ..
ഈ ചെറു പാളികളിലൂടെ ഊര്‍ന്നിറങ്ങാം .. നിനക്കാകുമോ ?

ചുട്ട് പൊള്ളുന്നുണ്ടല്ലൊ നിന്റെ മേനീ .. എന്തേ ?
നീ കനലായി പൊള്ളിച്ചാല്‍ ഞാന്‍ പിന്നെ .. നോക്കല്ലേടാ ഇങ്ങനെ ...!
കനലില്‍ ചുവന്നു തുടുത്തിട്ട് , പെരുമഴയില്‍ കൊണ്ടു നിര്‍ത്തിയില്ലേ .. നീ
നിന്റെ ആലയില്‍ പൂത്ത എന്നെ നീ .. ഉപേക്ഷിച്ചു കളയുമോ ..?

ഒരു കാര്യം പറയട്ടെ .. നിന്റെ തൊളു മുതല്‍ കൈയ്യ് മുട്ടു വരെ
എന്തു ഭംഗിയാണ് .. ഒന്നു ചേര്‍ത്തു വയ്ക്കു , എന്റെ കവിളുകളിലേക്ക് ..
ഹോ .. നിന്റെ വിരല്‍ തൂലിക , എന്നില്‍ വരച്ച ചിത്രങ്ങള്‍ക്ക്
എന്താണ് ഇത്ര നീളം .. ഒന്നു നിര്‍ത്തൂന്നേ .. മഴ നിറക്കാതെ ..

കാലന്‍ കോഴി കൂവി തുടങ്ങീ , ആരാണാവോ ..
ആരാവാന്‍ , അവര്‍ ഭാഗ്യം ചെയ്തവരാകുമല്ലേ ..
മരിച്ച് ജീവിക്കുന്നവരേക്കാള്‍ .. വിഷാദമോ .. നിന്റെ കണ്ണുകള്‍ക്കൊ ..
സര്‍വ്വാഭരണ വിഭൂക്ഷിതയായ് , സുഖലോലുപയായ് വാഴുന്ന നിനക്ക്
എന്തേ വിഷാദം നിഴലിക്കുവാന്‍ ,, ഈ കണ്ണുകള്‍ക്ക് അതഴകല്ലേട്ടൊ ..

നീ വരുമോ എന്നും ...
ഞാനോ .. ?
നിന്റെ ചുണ്ടില്‍ പുകയിലമണമുണ്ട് ..
നിന്റെ മേനിക്ക് മഴ ഗന്ധവും , കണ്ണില്‍ കടലിന്റെ അലകളും ..
ഒരൊ കൊഴിഞ്ഞു പോക്കും , എന്നില്‍ വിഷാദമാണ് പകരുക ..
നിന്റെ മാറില്‍ തല ചായ്ച്ച് , ഈ ലോകത്തോട് പറയുവാനാകുമോ ..

നേരം വെളുത്ത് തുടങ്ങീ , ഇന്നു ശിക്ഷ തന്നെ .. അമ്മയോട് എന്താ പറയുക ..
മഴ തോരാതെ .. നീ എങ്ങൊട്ടാ .. വേണ്ട അരികില്‍ ചേര്‍ന്നു കിടക്ക്
എണ്ണമയമുള്ള നിന്റെ മേനിയില്‍ മഴപോലും പ്രണയിക്കുന്നില്ലല്ലൊ ..
നിന്നില്‍ നിന്നും പകര്‍ന്നു കിട്ടിയതല്ലാതെ എനിക്കെന്താണ് ..
കൈവിരല്‍ തുമ്പു തൊട്ട് പിരിയുന്നുവോ നീ ..
എത്ര ജന്മം ഞാന്‍ കാത്തിരിക്കണം നിന്റെ മടങ്ങി വരവിന് ..
തിരിഞ്ഞു നോക്കരുതെട്ടൊ ... ചുളിഞ്ഞ് കിടക്കുന്ന ഒന്നും നേരേയാക്കുവാന്‍ ശ്രമിക്കരുത്
അതു ഓര്‍മകളാണ് .. എത്ര ജന്മങ്ങളുടെ വേവിലും , നീയാം മഴയെ അറിയാന്‍ ..

നേരം നന്നായി വെളുത്തുവല്ലൊ .. മരപ്പലക കൊണ്ടുള്ള ഗേറ്റെവിടെ ..
ഇന്നലത്തേ മഴ കൊണ്ട പാടം , കൈതപൂവുകളും തോടും
നീളന്‍ വരമ്പുകളും ... അല്ല വഴിതെറ്റിയോ ആവോ ..
എന്താ അപ്പൂ ഇത് , ഒരൊ സ്ഥലത്ത് പോയീ രാത്രിയൊക്കെ കേറി വരും
എന്നിട്ട് കോലായില്‍ കിടന്നുറുങ്ങേ .. ഇഴജന്തുകളൊക്കെ ഇറങ്ങുന്ന നേരത്ത്
നേരത്തേ വീടണയാന്‍ പറഞ്ഞാല്‍ ആരാ കേള്‍ക്കാ .. നിനക്ക് കുറുമ്പൊരുപാട് കൂടുന്നുണ്ട് ..
എഴുന്നേല്‍ക്ക് അപ്പൂ , പോയി മുഖം കഴുകി വാ , ചായയക്ക് ചൂടാറും ..

ഇന്നലേയും കുഞ്ഞുമോന്‍ പറയുന്ന കേട്ടൂ , പുല്ല് പറിക്കുവാന്‍ പോയപ്പൊള്‍
അവിടെന്ന് വല്ലാതെ അലര്‍ച്ച കേട്ടൂന്ന് , പാവം മോക്ഷമില്ലാതെ അലയുകയല്ലെ ..
ആരാ അമ്മേ .. എവിടെന്നു കേട്ടൂന്ന് ..

""നിത്യമാം ശാന്തിയില്‍ നാം ഉറങ്ങും നേരം , എത്രയൊ രാവുകള്‍ മായാം ..
ഉറ്റവര്‍ വന്നു വിളിച്ചാലുണരുന്ന മറ്റൊരു ജന്മത്തിലാവാം
അന്നു ഉറ്റവള്‍ നീ തന്നെ ആവാം , അന്നും മുറ്റത്ത് പൂമഴയാകാം ....
എന്തോ മൊഴിയുവാനുണ്ടാകുമീ മഴക്കെന്നൊട് മാത്രമായീ ..
ഏറേ സ്വകാര്യമായീ ...""

"ചിത്രം .. എന്റെ കണ്ണന്റെ "

Sunday, September 16, 2012

തീനാമ്പുകള്‍ ....

"പ്രവാസം"

വിടുതല്‍, ജീവിതത്തിലേക്കുള്ള തിരിവ്..
വളവില്‍ പതിയിരിക്കുന്ന മുറിവ്,
ഗൃഹാതുരത്വത്തെ കഴുത്ത് ഞെരിച്ച് കുഴിച്ചുമൂടി ,
ഏറ്റുപറഞ്ഞോടി തിരികേ കേറി ..!


"പ്രണയം"

മൂന്നക്ഷരം , മൂവായിരം വികാരങ്ങള്‍..
കണ്ണുകളിലായിരം പ്രേമാഗ്നി , കരുതല്‍ ,
മുന്നിട്ട് നിന്ന കാമം പിന്നിട്ട് നിന്ന്
വയറിനെ പെരുക്കി നാട് വിട്ടു ...


" മഴ "

ആദ്യമാദ്യം പനി ..
രണ്ടാം വട്ടം ചുട്ട അടി ..
പിന്നെ പിന്നെ തീവ്രപ്രണയം
അന്ത്യം, തിരികെടുത്തും നാശം ...


" മനസ്സ് "

ഇന്നലെ കടല്‍ , തിരയെന്ന് ..
മിനിഞ്ഞാന്ന് തീ , വെന്തുരികിയെന്ന് ..
ഇന്ന് മഴ , വേവിലും കുളിര്‍ത്തെന്ന്
നാളെ പുഴ , എങ്ങോട്ടോ ഒഴുകുമെന്ന് ....!


" ദാമ്പത്യം "

കൈകള്‍ കോര്‍ത്തേ നടക്കൂ ,
ഹൃദയം കോര്‍ത്തേ ഇരിക്കൂ..
ഇടക്ക് വാക്കുകള്‍ കോര്‍ത്ത്
ഹൃദയവും മനസ്സും വേര്‍പിരിഞ്ഞു ..


" മകള്‍ ''

പിച്ച വച്ച് , ഒച്ച വച്ച്
കരുതലോടെ ചേര്‍ത്തു വച്ച്
നാളെയുടെ രാവിലേതോ
ജീവനറ്റ തലക്കലിരുന്ന് കരയേണ്ടവള്‍ ..!


"ബാര്‍ "

ചുണ്ടില്‍ കവിത നിറച്ചും
മനസ്സില്‍ മഴ നിറച്ചും
ഹൃദയത്തിന്റെ ഭാരം കുറച്ചും
തലയില്‍ ചിന്ത നിറച്ചും, കലപില കൂട്ടുന്നിടം ..


"അര്‍ബുദം"

വേവാറും മുന്നേ ..
കൊതിയാറും മുന്നേ..
ഉള്ളില്‍ കനം കൊണ്ട താപം
നിര്‍ജീവമാക്കിയ അരിമണി തുണ്ടുകള്‍ ..


"അവള്‍ "

അനുവാദം ചോദിക്കാതെ ..
ഒട്ടൊന്ന് മുട്ടാതെ ,
ഹൃദയവാതില്‍ തള്ളി തുറന്ന്
എന്റെയെന്നോതി, എങ്ങോ പോയവള്‍ ..


" നീ "

മഴ പോലെ .. .
മഞ്ഞു പോലെ ...
അമ്മയേപ്പോലെ ..
നിന്നില്‍ ജനിച്ച് എന്നില്‍ ജീവിക്കുന്നത് ...


" മരണം "

പതിയേ വരും , തണുക്കും
കാറ്റായി തഴുകും , അടര്‍ത്തിയെടുത്ത്
കൈകുമ്പിളില്‍ ശ്രദ്ധയോടെ വച്ച്
മണ്ണിലേക്ക് ഒരു സ്വീറ്റ് ലാന്‍ഡിംഗ് ....


ചിത്രം : ഗൂഗിളില്‍ നിന്നും കൂട്ടുകാരിയുടെ വക ..!

Monday, September 3, 2012

"പ്രണയ സൂര്യന്‍"


ഉരുകി ഉരുകി പൊലിയുന്ന
പ്രണയാവേശമല്ല നിന്നോട് ...
എത്ര വേനലിന്റെ പെടപ്പിലും
നിന്നില്‍ നിറയുവതത്രെ എന്റെ ജന്മനിയോഗം ..
നീയല്ലാതൊരു മണ്ണും ഈ മഴ തൊടില്ല ..
വെറുതെ മേല്‍ത്തട്ടില്‍ പൊഴിഞ്ഞ് വിണ്ണിനു കൊടുക്കാനല്ല ..
നിന്റെ ഉള്ളം കുതിര്‍ത്ത് പ്രണയവിത്തു പാകി
നിന്റെ അന്തരാത്മാവിനെ കുളിര്‍പ്പിക്കാന്‍ .....


വിശ്വസ്സിക്കാനാവുന്നില്ല .....!
എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കൊഴിയുന്നത് ..
കഴിഞ്ഞ ഓണം ഇന്നലെ പോയതു പോല്‍ ...
ഇന്നിതാ ഈ ഓണവും കൊഴിഞ്ഞെങ്ങോ പോയി ..
പ്രീയതരമായ പലതും നമ്മേ വിട്ടകലുന്നതും
വന്നു ചേരുന്നതും നാം പോലുമറിയാതെ ആണ്....
സ്വപ്നങ്ങളില്‍ നാം കാണുന്നതൊക്കെ നമ്മുടെ ജീവിത
യാഥ്യാര്‍ത്ഥ്യങ്ങളിലേക്ക് ഒരിക്കലും വന്നു ചേരണമെന്നില്ല ....
പക്ഷേ നാം ഒന്നും കൊതിക്കാതിരിക്കുന്നുമില്ല ..
ചില മുഖങ്ങള്‍ കാണുമ്പോള്‍ ചില വരികള്‍ കാണുമ്പോള്‍ ,
ചില സ്നേഹാദ്രമൊഴികളില്‍ ചേരുമ്പോള്‍ വെറുതേ മനസ്സ് പറയും ,
"എന്തോ ... ഒരിഷ്ടം .. എവിടെയോ ..."
പലപ്പൊഴും കരുതും , ലോകത്തിന്റെ ഗതിയും ഗതികേടുകളും ,
അരിക്ഷിതാവസ്ഥയും ദാരിദ്ര്യവും എല്ലാം എന്റെ ഉള്ളത്തില്‍ നിന്ന്
വരികളിലേക്ക് പകര്‍ത്തി വയ്ക്കണമെന്ന് ..
പക്ഷേ എഴുതി നോക്കുന്ന വരികളില്‍ എന്റെ ഉള്ളിലേ
അഗ്നി പകര്‍ത്തപ്പെടാതെ പോകുന്നു ..കാരണം മഴയെന്ന
പ്രണയം എന്നെ വല്ലാതെ മൂടുന്നതു കൊണ്ടാകാം ... ഈ " വര്‍ഷമേഘത്തിനകലേ "
എന്നത് പ്രവാസം നല്‍കിയ മഴവിരഹത്തില്‍ നിന്നും രൂപപ്പെട്ടതാണ് ..
പക്ഷേ ആ മഴ എന്നും എന്നരുകില്‍ പെയ്തു കൊണ്ടിരിക്കുന്നു ..
ഏത് വികാരമെന്ന പേരു ചൊല്ലി വിളിക്കണമെന്നറിവതില്ല ..
പ്രണയം , അതു മനസ്സില്‍ നിറഞ്ഞു നില്‍ക്കാത്തൊരാളു പോലും
എന്റെ ഈ വരികള്‍ വായിച്ച് പോയവരില്‍ പെടില്ല ..
ഹൃദയത്തില്‍ കൈയ്യ് വച്ചൊന്നു പറയുമോ നിങ്ങള്‍ക്ക് പ്രണയമില്ലെന്ന് ?
ഇല്ലെട്ടൊ ... ഉണ്ട് .. അതു തുറന്നു പറയാതിരിക്കുവാന്‍ നാം എന്നൊ പഠിച്ചിരിക്കുന്നു .. അല്ലേ ?

വെണ്മേഘങ്ങള്‍ എത്ര പെട്ടെന്നാണ് മഴയെ ഗര്‍ഭം ധരിക്കുന്നത് ....
ഒന്ന് മാറി നില്‍ക്കാന്‍ പോലും അവസരം തരാതെ അവളെത്ര വേഗത്തിലാണ് നമ്മേ നനക്കുന്നത് ...
കനലെരിയുന്ന കരളില്‍ സ്നേഹസ്പര്‍ശം പോലെ വന്നലച്ചു
പെയ്യുന്ന വേഗത്തെ എന്തിനോടാണ് ഉപമിക്കാന്‍ ആകുന്നത് ..
അവളൊരിക്കല്‍ എന്നോട് പറഞ്ഞെട്ടൊ .. ' നീ വരുന്നതിന് മുന്നേ ..
മഴ ഉണ്ടായിരുന്നോ എന്നെനിക്ക് അറിയില്ല , സത്യത്തില്‍
ഞാനത് ശ്രദ്ധിച്ചിരുന്നില്ല എന്നതാകും ..
പക്ഷേ ഇന്ന് ഓരോ മഴയും കടന്ന് പോകുന്നത് നിന്നേ ഓര്‍മിപ്പിച്ച് കൊണ്ടാണ് ,
നിന്റെ കുളിര്‍ സ്പര്‍ശം നല്‍കി കൊണ്ടാണെന്ന് '...
മഴ നല്‍കുന്ന വികാരവിചാരങ്ങളെ പകര്‍ത്തി വച്ചാല്‍ ചിലപ്പോള്‍
അവളുടെ നിറമാകും ഉണ്ടാകുക , അവളുടെ രൂപവും , അവള്‍ക്കറിയാമല്ലൊ ,
എന്റെ മഴ അവള്‍ മാത്രമാണെന്ന് .. ഇല്ലേ ?



എന്നോടൊത്തുണരുവാനോ , എന്നോടൊത്തുറങ്ങുവാനോ
അനുവദിക്കാത്ത കാലത്തെ പഴിക്കുമ്പോള്‍ ..
ആ കാലം തന്നെ നമ്മുടെ ലോകത്തെ സൃഷ്ടിച്ചതെന്ന്
മറക്കരുതെട്ടൊ എന്നവള്‍ പറയും ..
ഓരോ വാക്കും കരുതലാണ് , എന്റെ സ്നേഹമാണ്
നിന്നെ പൂര്‍ണമായി മൂടുന്നതെന്ന് അഹങ്കാരം പറയുമ്പോഴും ,
ഇടക്ക് സമ്മതിച്ചു കൊടുക്കേണ്ടി വരും " ആ പ്രണയത്തിന് പകരം വയ്ക്കാന്‍
"ശതകോടി മഴക്കാലങ്ങള്‍ വേണ്ടി വരുമെന്ന് ,
തീവ്രത മുറ്റി നില്‍ക്കുന്ന ഓരോ മൊഴികളും
കാലവേവുകളെ തൂത്തെറിയുന്നത് എന്ത് പെട്ടെന്നാണെന്നൊ ...
കണ്ടൊ ഞാന്‍ പറഞ്ഞത് ..... ഞങ്ങള്‍ എന്തു ചിന്തിച്ചാലും അതു ഒന്നാകും ...
ഇഷ്ടങ്ങളും , അനിഷ്ടങ്ങളുമൊക്കെ ..
"ഇപ്പൊ ദേ ഉണരുന്നതും , ഉറങ്ങുന്നതും പറഞ്ഞതെ ഉള്ളു ..
എന്റെ കണ്ണന്റെ മെയില്‍ കണ്ടൊ .. ആ വരികള്‍ കണ്ടൊ ...."

"നീ സൂര്യനും ഞാന്‍ ആമ്പലുമാണ് .
ഒരുമിച്ചുണരാനും ഉറങ്ങാനും വിധിയില്ലാത്തവര്‍ !!!
അടുത്ത ജന്മം എനിക്കൊരു ചെന്താമരയാകണം..
നിന്‍റെ ആദ്യകിരണത്തില്‍ ഉണര്‍ന്ന്
നിന്‍റെ ചുംബനത്തില്‍ ശോണിമയാര്‍ന്ന്
നിന്‍റെ അസ്തമനത്തില്‍ നിന്നെമാത്രം കിനാകണ്ട്‌ ഉറങ്ങാന്‍ !!!"

ഒരു സങ്കടം വന്നില്ലേ നിങ്ങള്‍ക്കും , എനിക്കും വന്നെട്ടൊ ,
 ഞാന്‍ ചോദിച്ചു .. അല്ല അടുത്ത ജന്മമോ , അപ്പോളീ
ജന്മത്തിന്റെ കാര്യം പോക്കായോ ..?
എടാ , അടുത്ത ജന്മമെന്നാല്‍ നമ്മുടെ കാലമാണ് , നമ്മള്‍ ഒന്നാകുന്ന കാലം ..
അപ്പോളത് ഉടനേ ഉണ്ടാകുമോ .. ? പറയൂ കണ്ണാ ..
ആവോ .. അതു പറയേണ്ടത് ഞാനാ .. നീയല്ലേ ....


ഞങ്ങള്‍ക്ക് നഷ്ടമായി പോയ ബാല്യകാലം ഞങ്ങളിലൂടെ തീര്‍ക്കുമ്പോള്‍
ദീര്‍ഘ മൗനത്തിന്റെ ഇടവേളക്ക് ശേഷം ഒരുമിച്ച് " കണ്ണാന്ന് " വിളിക്കുമ്പോള്‍ ,
രാവിന്റെ മഴചാറ്റലില്‍ ഒന്നിച്ചു നനയുമ്പോള്‍ , നിളയുടെ തീരങ്ങളില്‍ ആകാശം നോക്കി കിടക്കുമ്പോള്‍
" ദേ കണ്ണാ നോക്കിയേ ആകാശത്ത് അമ്പിളിമാമന്‍ ഒരു കുഞ്ഞു കാര്‍മേഘത്തോട് പ്രണയിക്കുന്നത് ...
എന്തു രസമാണല്ലേ .. " ആ ചിരി കാണണം .. നിറഞ്ഞുള്ള ചിരി .. കാലമേകിയ ഒരു നുള്ളു നൊമ്പരം പോലുമില്ലാതെ അവള്‍ ചിരിക്കുന്നു , എന്റെ ഉള്ളമറിഞ്ഞ പോലെ അവള്‍ പറയും ..
" നീ ഇല്ലേടാ എനിക്ക് , ഈ മഴ മതി , എനിക്കെന്നും ചിരിച്ചലിയാന്‍ ",
അതുമൊരു സുഖമാണല്ലേ..നമ്മുടെ സാമീപ്യം കൊണ്ടൊന്ന് ഒരു മനസ്സ് ചിരിക്കുന്നത് ,
അതും പ്രീയപ്പെട്ട ഒന്ന് ..വന്യമായ സൗന്ദര്യമാണവള്‍ക്ക് ,
ഇണങ്ങിയാല്‍ ആരും കൊതിച്ച് പോകുന്ന സ്നേഹസൗന്ദര്യം ...
ഇത് ഞാന്‍ പറയുമ്പോള്‍ അവള്‍ കൈയ്യ് പൊത്തി ചിരിക്കും ,
മതി മതിയെട്ടൊ .. സുഖിച്ചു ..എന്ന് പറയും ..

കുഞ്ഞു കുട്ടികളെ പോലെ പെട്ടെന്ന് ചോദിക്കും :
കാട്ടില്‍ പൂവ്വാം ...ഉം ... വീട്ടില്‍ പൂവ്വാം ..ഉം..
കണ്ണനേ കണ്ടാല്‍ പേടിക്കുമോ ? ..
ഇല്ലാ പേടിക്കില്ല പ്രേമിക്കും :)
ആകെ കിട്ടിയ ഒരു മാര്‍ക്കാ എനിക്കിത് ..
ബാക്കിയെല്ലാം അവളു കൊണ്ട് പോയി ..!

തീരുമാനങ്ങള്‍ എടുക്കാന്‍ എപ്പൊഴും നമ്മുക്ക് എളുപ്പമാണ് ,
പക്ഷേ അവളുണ്ടല്ലൊ ..
നന്മ കൊണ്ട് മനസ്സിനെ വല്ലാതെ മൂടി വച്ചിട്ടുണ്ട് ..
അപ്പുറവും ഇപ്പുറവും ചിന്തിക്കാതെ
കടല്‍ വാരി എടുക്കാന്‍ പുറപ്പെടുന്ന എന്നെ വിലക്കും ,
കണ്ണാ നിന്നോടൊപ്പം ഉണ്ട് ഞാനെന്നും..
പക്ഷേ കടലാണ് , ഒരു നിമിഷത്തെ ചിന്ത മതി
തീരത്തെ വന്നു മൂടി പോകുവാന്‍ ..

എനിക്കും നിനക്കുമിടയില്‍ രൂപം കൊള്ളുന്നത് ...
നിനക്കെന്നോതി ഞാനും , എനിക്കെന്നോതി
നീയും പകര്‍ന്ന് നല്‍കുന്നത് .....
നേര്‍ത്ത ശബ്ദത്തിലും ഉള്ളില്‍ വിസ്ഫോടനം
തീര്‍ക്കുന്ന നിന്റെ സാമീപ്യം ..
മടിച്ച് മടിച്ച് എന്നിലേക്ക് പെരുമഴക്കാലം തീര്‍ത്ത നിന്റെ സ്നേഹം ..
ഒരുകാലം കൊണ്ടും . ഒരു മഴ കൊണ്ടും നനക്കാതെ ആഴങ്ങളിലേക്ക്
"നീ ഇറങ്ങി പോയെന്ന് " നാണമോടെ നീ പറഞ്ഞ നിമിഷം ..
എന്നിട്ടും .. ഏത് കരുക്കള്‍, അപ്പുറം നിരത്തി വച്ചാണ്
നിന്നെ ത്യജിക്കുവാന്‍ നീ ആവശ്യപ്പെടുന്നത് ..?

നിന്റെ വരണ്ടമണ്ണിലേക്ക് , ആദ്യമെന്‍ പ്രണയ തുള്ളി തൊടുമ്പോള്‍
ഭാവപ്പകര്‍ച്ചയില്ലാതെ നീയതു ഏറ്റു വാങ്ങുമ്പോള്‍ ...
നീ പറയാതെ പറഞ്ഞതോര്‍മയുണ്ടെനിക്കിപ്പൊഴും ..
നിന്നില്‍ പൂര്‍ണമാകാന്‍ കഴിയാതെ പോകുന്നവളുടെ
വ്യഥ നീ അറിയണമെന്ന് ..
പിന്നേ എന്നോ ഒരു പകല്‍ മഴയില്‍ സ്നേഹതീരത്ത് വച്ച്
അവളാദ്യമെന്നില്‍ നിറഞ്ഞു പോയ ദിനം , ജീവിതമെന്നത്
ഇത്രയേറെ പ്രണയവര്‍ണ്ണങ്ങളുടെ കൂടിച്ചേരലാണെന്ന്
എന്നെ ഓരോ വാക്കുകള്‍ കൊണ്ടവള്‍ ഓര്‍മിപ്പിച്ചു
തന്ന നിമിഷങ്ങള്‍ ..കൂടെ ചേരാന്‍ മനം വെമ്പുമ്പോള്‍
അറിയാതെ പറഞ്ഞു പോകും , "നമ്മുക്ക് പോകാമെന്ന് "
ദൂരെ ദൂരേ , നമ്മേ അറിയാത്ത ദേശത്ത് , പുഴക്കരയില്‍
ഒരു കൊച്ചു വീട്ടില്‍ .. നീയും ഞാനും നമ്മുടെ സ്വപ്നങ്ങളും
മാത്രം ചേര്‍ത്ത്, ജീവിതത്തിന്റെ ബാക്കി മഴനൂലുകള്‍ കോര്‍ക്കാമെന്ന് ..
അപ്പോഴും പ്രീയമായവള്‍ രസച്ചരട് പൊട്ടിച്ചു കൊണ്ട് പറയും ,
കണ്ണാ ... നിനക്കും എനിക്കുമിടയില്‍ ജീവിതം തീര്‍ത്ത വടുക്കളുണ്ട് ,
നമ്മുടെ പ്രണയം കൊണ്ടത് മൂടുവാനാകും വരെ ,
നമ്മുക്ക് ഈ പ്രണയതീരത്ത് വിരഹത്തിന്റെ ചെറിയ നീറ്റലുകളുമായി ,
കൈകോര്‍ത്ത് , തിരതട്ടി നടക്കാമെന്ന്...

അവിശ്വാസ്സത്തിന്റെ ഒരു കണിക പോലും ബാക്കി വയ്ക്കാതെ
പൂര്‍ണ പ്രണയത്തിന്റെ നറും നിലാവ് ഏകിയവള്‍ ..
പക്ഷേ...എന്നെ മാത്രം നിറക്കുന്ന മനസ്സില്‍ ജീവിതം കൊടുത്ത
ചിലതിന്റെ അവിശിഷ്ടങ്ങള്‍ ബാക്കിയാകുന്നത് അവളേക്കാളേറെ
എന്നെ നോവിക്കുന്നുണ്ടാവാം , നിന്നില്‍ നിറഞ്ഞു പോയതോളം
മറ്റെന്തിലാണ് ഞാന്‍ അലിഞ്ഞില്ലാതായിട്ടുള്ളത് .........
നിന്റെ സാമീപ്യത്തില്‍ എന്നിലേക്ക് പകരുന്ന സ്നേഹതാപം മറ്റാര്‍ക്കാണ് പകരുവാനാകുക ..

നിന്നെ പിരിഞ്ഞു പോകുകയെന്നാല്‍ , മൃതിയുടെ മണമാണെന്നറിയുന്നുണ്ട്..
നിന്നില്‍ ഒരു കുഞ്ഞു മിഴിപ്പൂക്കള്‍ വിടര്‍ന്നാല്‍ അതെന്റെ പരാജയമാണെന്നും
ഓരോ ഇഷ്ടങ്ങള്‍ ചോദിച്ചറിയുമ്പോഴും ,
എല്ലാം സാമ്യമാകുമ്പോഴും ഇടക്ക് അവള്‍ പറയും നമ്മുക്കിനി
നമ്മുടെ അനിഷ്ടങ്ങള്‍ പറയാമെന്ന് ..ഒരുപാട് പരതും അതിനു വേണ്ടീ ,
എന്നിട്ട് പറയും , ഒന്നും കിട്ടണില്ലോ കണ്ണോന്ന് ..


തലേന്നത്തെ മഴ നിറച്ച് തറവാട്ട് കുളത്തില്‍ ഇറങ്ങി ചെല്ലുമ്പോള്‍
അവള്‍ക്കായിരുന്നു വല്ലാത്ത ആകാംക്ഷ , പലപ്പോഴും എന്നോട്
കെഞ്ചി പറഞ്ഞിട്ടുണ്ട് പാവം , ഒരിക്കല്‍ നിന്നെ കൊണ്ടു പോകാമെന്ന്
പറഞ്ഞ, വാക്ക് പാലിച്ച നിര്‍വൃതിയിലായിരുന്നു ഞാന്‍ ..
നേര്‍ത്ത കൊലുസിട്ട പാദങ്ങള്‍ കൊണ്ട് കുളത്തിലെ തണുത്ത
വെള്ളത്തില്‍ അലകള്‍ തീര്‍ക്കുമ്പോള്‍ എന്തു രസമായിരുന്നു കണ്ണേ നിന്നെ കാണാന്‍ ..
ഡാ എനിക്ക് ദേ , അതിന്റെ മധ്യം വരെ പോകണം ,
കൊണ്ടു പോകുവോ ..കൊച്ചു കുട്ടികളെ പോലെയാ മിക്കപ്പൊഴും അവള്‍ ,
കൊഞ്ചല്ലേ പെണ്ണേന്ന് പറയും ഞാനെങ്കിലും ,ഉള്ളിന്റെ
ഉള്ളില്‍ എനിക്കതിഷ്ടാണ് , അവള്‍ ഇടക്കെന്റെ മോളാകുന്നതും..
അതിനാലാവാം , സ്നേഹം കൂടുമ്പോള്‍ കെട്ടിപ്പിടിച്ച് പറയും ന്റെ അച്ചാച്ചീന്ന് ..
കുളിര്‍ത്ത കുളത്തിന്റെ ഉള്ളങ്ങളിലേക്ക് ഊളിയിടുമ്പോള്‍ മനസ്സും ശരീരവും തണുത്തിരിന്നു ..
അവളുടെ കൈയ്യ് പിടിച്ച് നിലയില്ലാത്തിടം വരെ എത്തുമ്പോള്‍ അവള്‍ പേടിച്ചു വിറക്കുന്നത്
കാണാന്‍ എന്തൊരു ചേലാണെന്നോ .. കണ്ണാ പ്ലീസ് ..
നിക്ക് നീന്താനറീല്ലെടാ , ഒന്നെന്നെ കൂടീ ..

അടര്‍ന്ന് വീണ അരയാലിന്‍ ഇലയുടെ മുകളില്‍ പതിയെ വന്നിരുന്ന അപ്പൂപ്പന്‍ താടിയേ നനക്കുമ്പോള്‍
ഞാന്‍ അറിഞ്ഞിരുന്നു അവളെ പൂര്‍ണമായി , എത്ര വിശ്വാസ്സമാണവള്‍ക്കുള്ളതെന്ന്, എന്റെ കൈയ്യിലൂടെ
ആഴങ്ങള്‍ക്ക് മീതെ എത്ര ഭാരമില്ലാതെയാണവള്‍ നനഞ്ഞലിയുന്നത് ...... മാമന്റേ കണ്ണുകള്‍ ഞങ്ങളുടെ മേല്‍ പതിക്കും വരെ , വെറുമൊരു സഹയാത്രിക മാത്രമല്ല അവളെന്ന് അമ്മയോട് പറയും വരെ ..
അതിനെല്ലാമുപരി , വിവാഹിതന്റെ ലിഖിത നിയമങ്ങള്‍ കുളക്കരയിലെ ചെറു കാറ്റില്‍
പറന്നു പോകും വരെ കുളത്തിനെ പ്രണയിച്ച് , മഴയെ പ്രണയിച്ച് ഞങ്ങള്‍ ....

ചില നേരങ്ങളില്‍ എന്റെ കുറുമ്പുകളില്‍ മിഴിപൂക്കള്‍ നിറക്കുന്നവള്‍ ..
ഒരു വാക്ക് കൊണ്ട് പോലും ഞാന്‍ വേദനിച്ചു പോകരുതെന്ന് ആഗ്രഹിക്കുന്നവള്‍ ..
സ്നേഹമെന്ന വികാരം മാത്രം കൊണ്ട് കീഴടക്കാന്‍ കഴിയുന്നവള്‍ ..ഞങ്ങള്‍ ഒന്നു ചേരുമെന്നും ,
ഞങ്ങള്‍ക്ക് മാത്രമൊരു ലോകമുണ്ടെന്നും എപ്പോഴും സ്വപ്നം കാണുകയും , പറയുകയും ചെയ്യുന്നവള്‍ ..

ഞാന്‍ എന്നോ , നീ എന്നോ പറയുമ്പോള്‍ സ്നേഹപൂര്‍വം
" നമ്മളെന്ന് " തിരുത്തുന്നവള്‍ ..
ഒരു മകനേ പോലെ എന്നെ താരാട്ടു പാടുന്നവള്‍ ...
ഏത് കാരണങ്ങളിലും ഇവളെ അകറ്റുക ,
ജീവനറ്റ് പോകുന്നതിന് തുല്യമാകാം

നിങ്ങള്‍ പറയണം , ജീവിതത്തിലേക്ക് നിറമുള്ള സ്വപ്നങ്ങളും , വര്‍ണ്ണമഴകളും
തരുന്ന എന്റെ പ്രീയ കണ്ണനെ എന്തു കാരണങ്ങള്‍ അടുക്കി വച്ചാണ് .....??
സ്നേഹം ഒരിക്കല്‍ മാത്രമുണ്ടാകുന്ന വികാരമാണേല്‍ ..
നാം എന്നേ ജീര്‍ണിച്ചു പോയേനെ അല്ലേ ...?

എനിക്ക് , നിനക്ക് കാലമേകിയ മഴ ..
നിന്നിലും എന്നിലും നമ്മളിലും ...
നിന്നിലേക്കൊഴുകുന്ന എന്റെ പ്രണയ മഴച്ചാലുകള്‍ക്ക് ..
നീ ഉതിര്‍ക്കുന്ന സ്നേഹപനിനീര്‍ ദളങ്ങള്‍ക്ക് ..
നമ്മളിലേക്ക് പടരുന്ന നന്മയുടെ മുല്ല വള്ളികള്‍ക്ക് ..
നിന്നെ ഒറ്റക്കാക്കില്ലെന്ന് കാലത്തിന്റെ , എന്റെ കയ്യൊപ്പ് ...

....................................................................................................................................................................
{ചിത്രങ്ങള്‍: മുന്‍മ്പെങ്ങൊ എവിടെന്നെക്കെയോ
കിട്ടിയതാണ് , ഗൂഗിളിനും മറ്റ് പലതിനും നന്ദിയോടെ ...}


Sunday, August 26, 2012

ദേശാടനം .....















ഒരു മനസ്സുണ്ട് , കാത്ത് കാത്ത് കാലം തരുന്നത്
രണ്ടു മനസ്സുണ്ട്, കാലം കൊണ്ട് ഒന്നായി പോകുന്നത് ..
ചിതലരിച്ച ചിലതുണ്ട് , പൊടി തട്ടിയെടുക്കാന്‍ പ്രാപ്തമല്ലാത്തത് ..

മനസ്സ് തീരം വിട്ട് പോകുന്നത് പച്ചപ്പ് കണ്ടാകില്ല
ദേശാടനം പ്രതീക്ഷയാകാം , ഒരിറ്റ് മഴത്തുള്ളിയെ ...
മാറോടണക്കുന്ന സൂര്യന്റെ പ്രണയതാപം
അസ്തമയത്തിനാല്‍ കുറഞ്ഞ് പോകില്ല ..

രാവിന്റെ ഗഹനമാം നിലാതുണ്ടില്‍
പ്രണയമുറഞ്ഞു പോകുന്നത് ആവേശമല്ല
മനസ്സില്‍ നില കൊള്ളുന്ന ആവശ്യമാണ് ...

ഒരു മനസ്സുണ്ട് ..
അടച്ചു പൂട്ടിയ സ്നേഹവാതിലിനകത്ത്
നോമ്പ് നോറ്റ് കാത്തിരിക്കുന്ന ഒന്ന്..

ദാമ്പത്യം രണ്ടു മനസ്സുകളുടെ കൂടിചേരലെന്ന് .....!
അത് തോറ്റ് പോകുന്നത് എവിടെയെന്ന് ..
ജീവിതവര്‍ഷ പരീക്ഷയുടെ അവസ്സാനം
നൂറില്‍ പൂജ്യം വാങ്ങി അന്യോന്യം പകുത്ത
ബന്ധത്തിന്റെ ഷീറ്റില്‍ ചുവന്ന മഷി പടരുന്നത്...
കവിതയും , കഥയുമല്ല , പ്രണയവും മധുരവുമല്ല
നേരുകളുടെ തുലാത്രാസ്സില്‍ തൂങ്ങി നില്‍ക്കുന്നത് ..

എത്ര സാങ്കല്പ്പിക ലോകത്ത് നിറഞ്ഞാലും
മനസ്സ് സഞ്ചരിക്കുന്നത് തന്റെ ചാലിലേക്കെന്ന്
എന്തുറപ്പാണ് കൊടുക്കാന്‍ കഴിയുക ...
ഒരു മിസ്സ് കാളിലും , ഒരു പുഞ്ചിരിയിലും വീണുപോകുന്നത്
സ്നേഹവറുതിയുടെ ദുര്‍ബലത കൊണ്ടാകാം ...
കരുതലോടെ ഉള്ളം കൈയ്യില്‍ ചേര്‍ത്തു വയ്ക്കുന്നത്
നഷ്ടമായി പോകുന്നത് , സ്നേഹതിരയുടെ തീവ്രതയുമാകാം ..

നിന്നിലേക്ക് അടിഞ്ഞ് കൂടുന്നത്
ഒഴുകിയകലുന്നതിന്റെ ന്യൂനതയിലാകാം
നിന്നെ മാത്രം നിനച്ചു പോകുന്നത്
ഒരൊ അണുവിലും നിന്റെ നനവുള്ളതിനാലും ...!

ചിറകറ്റ കാര്‍മേഘം വീണലിയുവാന്‍
മണ്ണ് തേടുന്നത് നിസ്സഹായത കൊണ്ടല്ല ..
നിന്റെ വരണ്ടമണ്ണിന്റെ കാഠിന്യത്തില്‍
ഉരുകി പോയതെന്‍ മനമെന്നറിയണം ...

ദൂരെയാകുമ്പൊള്‍ മനസ്സ് ആരായുമെന്നറിയാം
സ്നേഹകാന്തവലയങ്ങള്‍ക്ക് പരിധിയുണ്ട്
അതിനുപ്പുറം വലിച്ചടുപ്പിക്കാന്‍ കഴിയാതെ പോകാം ..
എന്നിട്ടും .. പറയാം നൂറു നാവുകള്‍ക്ക് ....
തീരം വിട്ട് , സുഖദം തേടുന്ന ജന്മങ്ങളെ പഴിക്കാം ..

ഒരു മനസ്സുണ്ട് , കാത്ത് കാത്ത് കാലം തരുന്നത്
രണ്ടു മനസ്സുണ്ട്, കാലം കൊണ്ട് ഒന്നായി പോകുന്നത് ..
ചിതലരിച്ച ചിലതുണ്ട് , പൊടി തട്ടിയെടുക്കാന്‍ പ്രാപ്തമല്ലാത്തത് ..



 
"ഓണം വന്നാലും , ഉണ്ണി പിറന്നാലും
പ്രവാസിക്ക് , തലയിണ തന്നെ സ്നേഹം "
"എന്റെ എല്ലാമായ പ്രീയപെട്ടവര്‍ക്കും
ഹൃദയത്തില്‍ നിന്നും നേരുന്നു
വര്‍ണ്ണാഭമായോരു ഓണക്കാലം "

ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിളിനോട്

Thursday, August 9, 2012

തിര വന്നു തൊടുമ്പോള്‍ ...


















ഇന്നലെ മഴയായിരുന്നൂന്ന് .. !

മയക്കത്തിലെപ്പൊഴോ വിളിച്ചുണര്‍ത്തിയ
പതിഞ്ഞ ശബ്ദത്തില്‍ ഞാനതു കേള്‍ക്കുമ്പോള്‍
കാതിലേക്ക് ഒരു കുളിര്‍.. അവളല്ലെങ്കിലും മഴയല്ലേ ...!
നമ്മുക്ക് പോകാം ... പുഴ തൊടുന്നു മണല്‍തിട്ടകളില്‍
മനുഷ്യന്‍ തീര്‍ത്ത ഒരിക്കലും ചേരാത്ത രണ്ടു റെയില്‍ പാളങ്ങള്‍ക്ക്
മുകളിലൂടെ ...! നീ എന്റെ കൈകളില്‍ ചേര്‍ത്തു പിടിക്കണം
എന്നിട്ട് അകലേ സൂര്യന്‍ വഴിമാറുന്ന ദിശയിലേക്ക് നോക്കി
ഒരു നുള്ള് ചുവപ്പ് എടുത്ത് നിന്റെ നെറുകില്‍ ചാര്‍ത്തണം ...
കടലില്‍ നിന്നൊരു മഴ വരുന്നുണ്ട് , നമ്മുടെ പ്രണയത്തെ നനക്കാന്‍ ..
പുഴ തൊടും മുന്നേ നീ ഓടി ,തീരത്ത് ഉപ്പ് കാറ്റേറ്റ് ഉണങ്ങിയ തെങ്ങിന്റെ
ചോട്ടില്‍ പോയി നിന്നാല്‍ പൊട്ടത്തിയുടെ വിചാരം നനയില്ലെന്നാ ..
ഒന്നു മുകളിലേക്ക് നോക്കൂ എന്നു പറയാന്‍ മനം , പക്ഷേ അതവളുടെ
പ്രതീക്ഷയാണ് , മഴ വന്നു തൊടുമ്പോള്‍ അവളുടെ മിഴികളുയരുമ്പോള്‍
അപ്രതീക്ഷിത മഴയിലവള്‍ നനയുമ്പോള്‍ , അതെങ്കിലും അവള്‍ക്ക്
നഷ്ടമായി പോകാതിരിക്കട്ടെ .. അല്ലേ ? ജീവിതത്തിന്റെ വസന്തം ...
മെല്ലെ വന്നു തഴുകുന്ന ജീവനുള്ള അവളുടെ മഴക്കാറ്റ് ..

ഇന്നലെ ന്റെ മഴയോട് പറഞ്ഞിരുന്നു
അവളുടെ പേരുള്ള ഒരു പെണ്‍കുട്ടിയെ കുറിച്ച് ..
ഒന്നു കുറുമ്പ് കുത്തിയതു പോലുമില്ല , ഞാന്‍ കൊതിച്ചെങ്കിലും..
നോക്കിക്കൊ നിന്റയീ അമിത വിശ്വാസ്സത്തിന് കോട്ടം തട്ടിക്കും ഞാന്‍ :)
ഓര്‍മകളില്‍ എപ്പൊഴും ബാല്യമാണ് ...
ഇപ്പൊളങ്ങനെ പറയാന്‍ ആണ് തോന്നുന്നത് ..
കാരണം തങ്ങി നില്‍ക്കുന്നതൊക്കെ ബാല്യത്തിന്റെ നിറമുള്ള ചിലതാണ് ...!
പക്ഷേ ഇന്ന് ഞങ്ങളുടെ ഓഫീസിലേക്ക് പുതുതായി വന്നൊരു പെണ്‍കുട്ടിയെ
കണ്ടപ്പോള്‍ ഈയടുത്ത കാലത്ത് എന്നിലൂടെ കടന്ന് പോയൊരു സംഭവം
മനസ്സിലേക്ക് പതിയേ കടന്നു വന്നു ..

പ്രവാസത്തിന്റെ യാന്ത്രികമായ മരവിപ്പില്‍ നിന്നും
നാട് തൊടുന്ന മിക്കപ്പോഴും ഞാന്‍ ഉള്ളില്‍ കാത്ത് വയ്ക്കുന്ന ,
സഫലീകരിക്കുന്ന ഒരു കുഞ്ഞു വിനോദമുണ്ട് ..
ഉള്‍നാട്ടിലേക്ക് പോകുന്ന ഏതേലും ലൈന്‍ ബസ്സില്‍ കേറി ഇരിക്കും
എന്നിട്ട് അവസ്സാന സ്റ്റോപ്പിലേക്ക് ടിക്കറ്റ് എടുക്കും ....
തീരദേശം വഴി പോകുന്ന ചില ബസ്സുകളിലെ യാത്ര
ഇന്നും മടുക്കാതെ മനസ്സിലുണ്ട് ..
ഒരിക്കല്‍ ഈ വിനോദം കൊണ്ട് പണിയും കിട്ടി ..
അവസ്സാനം ഒരു വണ്ടി പോലുമില്ലാതെ
ബസ്സ് സ്റ്റൊപ്പില്‍ കിടന്നുറങ്ങി .. ഇത്തിരി മുന്നത്തെ കാര്യങ്ങളാണിതൊക്കെ..
കെട്ടി കഴിഞ്ഞാല്‍ കാലു കെട്ടിയെന്നാണല്ലൊ .. പിന്നെ പൂര്‍ണമായൊരു യാത്ര
അതും ഒറ്റക്ക് തരപ്പെട്ടു വന്നിട്ടില്ല ..

ഒരിക്കലീ യാത്രയില്‍ രണ്ടു ദിവസ്സം ഒരേ സ്ഥലത്തേക്ക് തന്നെ പോയി ഞാന്‍ ..
കാരണം ആദ്യ യാത്രയില്‍ ബസ്സിന്റെ അവസ്സാന സ്റ്റൊപ്പെത്തുന്നത്
കടലിനോട് ചേര്‍ന്നുള്ള അമ്പലത്തിനടുത്താണ് .. ചെന്നിറങ്ങുമ്പോള്‍ അന്തരീക്ഷം ഇരുട്ടിയിരിന്നു ..
ക്ഷേത്രം അടക്കുകയും , ക്ഷേത്ര മതില്‍ക്കെട്ടിലൂടെ ഉള്ളിലേക്ക് കടന്ന് പിറകു വശത്തായി
അലയടിക്കുന്ന കടലിന്റെ ഭാവം കാണുവാനും കഴിഞ്ഞില്ല , അതിനാല്‍ പിന്നെയും പോയി ..
ഈ രണ്ടു ദിവസ്സവും , നല്ല ഉയരമുള്ള ശുഭ്രവസ്ത്രധാരിയായ ഒരു മനുഷ്യനെ ഞാന്‍
ശ്രദ്ധിച്ചിരുന്നു , കൂടെ പത്ത് പതിനെട്ട് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയും ...
രണ്ടാം ദിവസ്സവും ഇവരെ അതേ സീറ്റില്‍ ഞാന്‍ കണ്ടൂ ..
വെളിയിലെ കാഴ്ചകളില്‍ മനം കൊരുത്തിരിക്കാന്‍ ആണ് ഈ യാത്രകളെല്ലം ..
അതിനാല്‍ കൂടുതല്‍ അവരെ പറ്റി ചിന്തിച്ചതുമില്ല ...,
മൂന്നാഴ്ച കഴിഞ്ഞു കാണും , എന്തൊ പെട്ടെന്നൊരു തോന്നല്‍ മനസ്സിന്
ഒന്നൂടെ അവിടെ പോകാന്‍ .. നേരത്തേ ഇറങ്ങീ തറവാട്ടില്‍ നിന്നും...
ടൗണില്‍ നിന്നും നേരത്തേ ഉള്ള ബസ്സില്‍ കേറി ഇരുന്നു ..

ഇത്തിരി കഴിഞ്ഞപ്പോള്‍ അതേ മനുഷ്യന്‍ താഴേ ഒരാളുമായീ സംസാരിച്ച് നില്‍ക്കുന്നു ,
ആദ്യ നോട്ടത്തിലേ ആളെ മനസ്സിലായതിന്റെ കൗതുകത്തോടെ
ഞാന്‍ വെറുതെ അയാളേ ശ്രദ്ധിച്ചു , ബസ്സാണേല്‍ നിര്‍ത്തി ഇട്ടിരിക്കുന്നു ..
ബസ്സിലെ ക്ലീനരുടെ കമന്റും വന്നു കൂടെ " ഇന്നത്തേക്കുള്ള ആളേ കൂട്ടുക മൂപ്പിലാന്‍ "
എനിക്കത് മനസ്സിലായില്ല , ഞാന്‍ തിരിഞ്ഞിട്ട് ചോദിച്ചൂ 'എന്താ നിങ്ങളു പറഞ്ഞേ ?
എന്തു ആളേ കൂട്ടുന്നു എന്നാ ' ?
"അതൊക്കെ വശ പിശകാണ് ചേട്ടൊ ... "
ചേട്ടനോ ?? കാലമാടന്‍ എന്റെ മാമന്റെ പ്രായമുണ്ട്, ഞാന്‍ ചേട്ടന്‍ പോലും ...
ഉള്ളീന്ന് തിരതല്ലി വന്നത് ഞാന്‍ മറച്ച് വച്ചിട്ട് തന്നെ ചോദിച്ചൂ ..
'അപ്പോള്‍ ഇയാളുടെ കൂടെ കാണുന്ന ആ പെണ്‍കുട്ടി '?.
ഹോഹൊ ... അപ്പോള്‍ ആളേ അറിയാമല്ലേ ..
'യ്യൊ അതല്ല .. ഞാന്‍ കണ്ടിട്ടുണ്ട് ഇവരെ ബസ്സില്‍ വച്ച് ,അതു കൊണ്ടാ ചോദിച്ചത് ' ..
അയാളുടെ മോളാണെന്നാ പറയുന്നേ , നമ്മുക്കറിയില്ലേ ..
'മോളോ ? വിശ്വസ്സിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ടല്ലൊ ' ...
ഇയാളു ബുദ്ധിമുട്ടണ്ട , ഇയാള്‍ക്കെന്തിനാ ബുദ്ധിമുട്ട് ?
അവരായി അവരുടെ പാടായി ..
'അതല്ലല്ലൊ സുഹൃത്തേ കാര്യങ്ങള്‍ അറിയാന്‍ ' ?
കാര്യങ്ങളറിഞ്ഞിട്ട് ഇയാള്‍ എന്തുണ്ടാക്കാനാ ?
'ഹെലൊ ക്ഷമിക്ക് ഞാന്‍ ഒന്നും ചോദിച്ചിട്ടില്ല കേട്ടൊ ' ..
ആ സംസാരം അവിടെ മുറിഞ്ഞു .. അല്ലെങ്കിലും ചിലരിങ്ങനെയാണ് ..
മനസ്സൊന്നു കുളിര്‍ക്കാന്‍ കരുതി വന്നാലും ഒരു കാര്യവുമില്ലാതെ
കൊരുക്കും കേറി , അതു മതി മനസ്സ് മൂടി പോകുവാന്‍ ..

കടല്‍ മുന്നത്തേക്കാളേറെ ക്ഷോഭിച്ചിരുന്നു , ഒരോ തിരയും വന്നു
കടള്‍ ഭിത്തികളില്‍ തട്ടി മഴ പോലെ മുഖത്തേക്ക് പതിക്കുന്നു ..
ചുണ്ടിലേ ഉപ്പുരസം നാവറിയുന്നുണ്ട് ..
അന്നത് ഒരിക്കലും ദഹിക്കാത്ത ഒരു നേരായിരുന്നു ..
സ്വന്തം മകളാകുമോ അത് ..? അല്ല ഞാന്‍ എന്തിനാണ്
അനാവശ്യ ചിന്തകളെ പുല്‍കുന്നത് , നോക്കൂ പൊഴി മുറിയുന്നത് ...
കടലും കായലും പ്രണയിക്കുന്നത് ...
ഇങ്ങനെ എത്രയെത്ര സാഹായ്നങ്ങളാണ് നമ്മുക്കൊക്കെ
നഷ്ടമായി പോകുന്നത് , പ്രകൃതിയുടെ എത്രനല്ല കാഴ്ചകളാണ്
മിഴികള്‍ക്കും മനസ്സിനും കുളിര്‍മ നല്‍കാതെ അകലുന്നത് ...
വീണ്ടും മനസ്സിനൊരു പിടപ്പുണ്ട് , എല്ലാറ്റിനും ഉപരി
ആ ചിന്ത മനസ്സിലേക്ക് വീണ്ടും തല നീട്ടുന്നു ..
അമ്പലത്തില്‍ ദീപാരാധന നടക്കുന്നു ... മണിനാദം കേള്‍ക്കാം ...
അങ്ങകലെ എവിടെയോ ചെന്നു തട്ടി അവ കാതിനിമ്പമായി തിരികേ വരുന്നുണ്ട് ,
വെളിയില്‍ നിന്ന് ദേവനെ ഒന്ന് തൊഴുതു ..
പതിയെ തിരികെ നടന്നു , അരയാല്‍ കാറ്റില്‍ ആരവം മുഴക്കുന്നുണ്ട് .
ഒന്നിരിക്കാന്‍ തോന്നി , മണല്‍തരികളില്‍ പാദമൂന്നി പൊങ്ങി
അരയാല്‍ തിട്ടയിലേക്ക് കേറി ഇരിക്കുമ്പൊള്‍ ദൂരേന്ന് നടന്നു വരുന്നുണ്ട്
ആ മനുഷ്യന്‍ .. കൂടെ ആ പെണ്‍കുട്ടിയും ...,
അമ്പലത്തിന് മുന്നിലെത്തിയപ്പോള്‍ ചെരുപ്പൂരി മുന്നിലേക്ക് മാറ്റിയിട്ട് ആ കുട്ടി കണ്ണടച്ച് തൊഴുതു ..
എന്നിട്ടെന്റെ മുന്നിലൂടെ അവര്‍ ബസ്സ് സ്റ്റൊപ്പിലേക്ക് പോയി ..
മനസ്സ് അവരുടെ പിന്നലെ പോകുവാന്‍ പറയുന്നു , ഞാനും പതിയേ നടന്നു അങ്ങൊട്ടേക്ക് ..
ഒന്നു മിണ്ടാന്‍ മനസ്സ് മുട്ടുന്നു ...,
ഞാന്‍ പെട്ടെന്ന് ചോദിച്ചു ആ മനുഷ്യനോട് , ' ഇന്ന് വൈകിയോ ബസ്സ് ?
എത്ര മണിക്കാ സാധരണ ബസ്സ് വരാറ് ' ? അയാളും പെണ്‍കുട്ടിയും ഒരെ സമയം
എന്നെ നോക്കി , എന്നിട്ടയാള്‍ പറഞ്ഞൂ , ഹേയ് ഇല്ലാ സമയമാകുന്നതേ ഉള്ളൂ ..
ഇവിടെ കണ്ടിട്ടില്ലല്ലൊ , അമ്പലത്തില്‍ വന്നതാകുമല്ലേ .....
ഞാന്‍ പറഞ്ഞു....' അതേ' ..
ഒരു തലം തുറന്ന് കിട്ടിയിരിക്കുന്നു ,ഇനി ധൈര്യപൂര്‍വം സംസാരിക്കാം ,
മനസ്സിലെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ തേടാം , സമാധാനം ..
ചിലതങ്ങനെയാണ് ഉത്തരം കിട്ടാത്ത , ചില കാര്യങ്ങള്‍ക്ക്
നേര്‍ ചിത്രം കിട്ടിയില്ലെങ്കില്‍ മനസ്സ് കടലാകും , ഉള്ളം തിരതല്ലും ...


'എങ്ങൊട്ടേക്കാ , ടൗണിലോട്ടാണോ' ?
അതേ ..
' ഇതു മകളാണോ '?
അതേ മൂത്ത മോളാണ് ..
ഇടിത്തീ വീണു ഉള്ളില്‍ , ദൈവമേ അപ്പോള്‍ കാര്യങ്ങള്‍ ഏകദേശം ശരിയാണോ ..
അയാള്‍ തുടര്‍ന്നു , ഇവളുടെ അമ്മ അസുഖമായി കിടപ്പാ ഗവ ആശുപത്രിയില്‍ ..
അവിടെ പോകുവാ .
'ശരീ ..എന്തു ചെയ്യുന്നു മകള്‍ '?,
ഇവള്‍ ഹോം നേഴ്സാണ് .
ഇനി മുന്നോട്ട് പോകുവാന്‍ വഴികളില്ല , ഇനി എന്തു ചോദിക്കാന്‍..
ബസ്സ് പാലം കേറി വരുന്നുണ്ട് , തലയുയര്‍ത്തി ചുണ്ടില്‍ ചെറു പുഞ്ചിരിയുമായ് ആ കുട്ടി
നില്‍ക്കുന്നുണ്ട് , ഒന്നും അങ്ങോട്ട് വിശ്വസ്സിക്കാന്‍ പ്രയാസം പോലെ ..
തിരിച്ച് പാലം കടന്ന് പോകുമ്പോള്‍ ദൂരെ അവന്‍ അസ്മയത്തിന്റെ
ചെങ്കല്‍ കോട്ടകള്‍ നിരത്തി മടങ്ങി തുടങ്ങിയിരുന്നു ...
മനസ്സില്‍ വല്ലാത്തൊരു വിഷമം പോലെ , തീര്‍ത്തും മൂകമായിരുന്നു
തിരികേ ഉള്ള യാത്ര .. മുന്നില്‍ അവളുടെ മുടിയിഴകള്‍ കാറ്റില്‍ പറക്കുന്നത്
വെറുതെ നോക്കിയിരുന്നു ....!

ഞാന്‍ തിരിച്ച് പോകുന്നതിന് മുന്നേ സുഹൃത്തിന്റെ ഒരു സ്വര്‍ണ്ണാഭരണ ശാലയുടെ
ഉല്‍ഘാടത്തിന് ക്ഷണം സ്വീകരിച്ച് ചെല്ലുമ്പോള്‍ , അഥിതികളേ സ്വീകരിക്കാന്‍
ഇതേ പെണ്‍കുട്ടിയെ മുന്നില്‍ കണ്ടു ...,
അണിഞ്ഞൊരുങ്ങി കുറച്ചു കൂടി സുന്ദരി ആയിരിക്കുന്നു ..
വീണ്ടും പ്രവാസത്തിന്റെ തിരക്കുകളില്‍ ഒരിക്കല്‍ "ഗള്‍ഫ് മാധ്യമത്തിലെ " വാര്‍ത്ത
ഞെട്ടിച്ചു കളഞ്ഞു " കുടുംബ വഴക്കില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത
മൂന്ന് പെണ്‍കുട്ടികളും അമ്മയും .. ഫോട്ടോയും , സ്ഥലത്തേ കുറിച്ചുള്ള
എകദേശ ധാരണയും മനസ്സില്‍ പഴയ കടലിനെയാണ് സൃഷ്ടിച്ചത് ..
എന്താകാം ഒരുപാട് ആലൊചിച്ചു , അതിനടുത്തുള്ള പഴ സുഹൃത്തിനെ വിളിച്ചു.
അവന്‍ അറിയിക്കാം എന്നു പറഞ്ഞു , പിന്നെ എല്ലാം പതിവു പോലെ ..
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ പോലെ ചിലത് അവശേഷിക്കുന്നു ,
എന്റെ ആരുമല്ലാത്ത ചിലര്‍ക്ക് വേണ്ടി ഒരുപാട് വേദനിച്ചു ..
ചിലതങ്ങനെയാണല്ലേ .. ഒന്നും മനസ്സിലാകാതെ ചിലതുണ്ടാകാം ജീവിതത്തില്‍ ...
ജീവിതത്തിന്റെ അവസ്സാനം വരെ അതിനുത്തരം കണ്ടെത്താന്‍ കഴിയില്ല ..
കേട്ടതും കണ്ടതും സത്യമല്ലായിരിക്കാം , വെറുതേ പിന്‍ഗാമിയെ പോലെ
അതിലൂടെ തിരിഞ്ഞു നടക്കാന്‍ കാലം നമ്മളെ അനുവദിക്കുന്നതുമില്ല ..
സമയവും കാലവും പകുത്തു നല്‍കപ്പെട്ടെങ്കില്‍ ഇവന് ഭ്രാന്താണെന്ന് തോന്നുന്ന
ഇങ്ങനെയുള്ള ഇടയ്ക്ക് വന്നു വീഴുന്ന കാഴ്ചകള്‍ക്ക് ഉത്തരം കണ്ടെത്താമായിരിക്കാം ..
പുതിയതായ് വന്ന പെണ്‍കുട്ടിക്ക് അതേ മുഖസാമ്യം എന്നെ ഇതു ചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെങ്കിലും ....!

ന്റെ കണ്ണന്റെ വിളി വന്നു ഫോണില്‍ .........
വെറുതേ പറഞ്ഞു ഈ കാര്യം ...പോസ്റ്റിന്റെ ആദ്യ ഭാഗം കാണിച്ചപ്പോള്‍ അവള്‍ ,
അല്ല നിനക്ക് ഈ പഞ്ചാര ഒന്നു നിര്‍ത്തി നല്ലതെന്തെങ്കിലും എഴുതിക്കൂടെ കണ്ണാന്ന് ..
ഞാന്‍ പറഞ്ഞു ' അതു കൊള്ളാം , നീ ഇങ്ങനെ നിറഞ്ഞു നില്‍ക്കുമ്പോള്‍
ഞാന്‍ പിന്നെ എന്തു എഴുതാനാ .. പോകുകയാണേല്‍ എന്തേലുമെഴുതാം ...:)
പിന്നെ പറഞ്ഞത് ഇവിടെ പറയുന്നില്ല .. എങ്കിലും .. നീ മഴയായ് ഉള്ളപ്പോള്‍ ..
നീ .........!

നിന്റെ സ്വപ്നാടനങ്ങളില്‍ ..
നിന്റെ നടവഴികളില്‍ ..
എന്റെ ഒരിതള്‍ പൂവുണ്ട് ..
നിന്റെ സാമിപ്യമേറ്റ് വാടാത്തൊരിതള്‍ ....
തീഷ്ണപ്രണയത്തിന്റെ പൂര്‍വകാലകാറ്റേറ്റ്
ഇതള്‍ കൊഴിഞ്ഞിട്ടും , അടര്‍ത്തിമാറ്റി ജീവനെടുത്തിട്ടും
നിന്നോട് , നിന്റെ ഹൃദയത്തൊട് കൊരുക്കുവാന്‍
എന്റെ യമുനാനദിക്കരയില്‍ തളിരിട്ട പൂവ് ...
കാല്‍മേല്പ്പിച്ച നഖക്ഷതങ്ങളില്‍ നീ, എന്റെ പ്രണയ ഇതളാല്‍
തഴുകുക , എന്റെ ജീവന്റെ തേനിന്റെ മധുരം പകരുക .......


ചിത്രങ്ങള്‍ : ഗൂഗിളിന് സ്വന്തം ...!


Monday, July 23, 2012

കരയിലേക്ക് ...


















ഇന്നലെ കണ്ണുകള്‍ കഥപറഞ്ഞു ...
അരികെ ചെല്ലുമ്പോള്‍ ആട്ടുമെന്ന് കരുതി ..
ഒന്നു മുട്ടി , എത്രയുണ്ട് കൈയ്യിലെന്നവള്‍ ..
ശ്വാസഗതിയില്‍ ഇത്തിരി പുരോഗമനം ..

തീരം തേടി പിടിക്കാന്‍ കുറച്ചലഞ്ഞു ..
വാരി പുണരുമ്പോള്‍ , മാറിടം ഒന്നുലഞ്ഞപ്പോള്‍..
അമ്മയുടെ മണം , ആ പഴയ പാല്‍ചൂര് ..
ഒന്നിടറി , ഒരു കുത്തെടുത്ത് അരികില്‍ ചേര്‍ത്ത്
മനസ്സ് കൊണ്ട് എള്ളും പൂവും ചേര്‍ത്ത് ...
പഴയ ഉണ്ണിയായ് തെരുവിന്റെ മഴയിലേക്കിറങ്ങീ ..
അവളുടെ മനസ്സപ്പോള്‍ ഉരുവിടുന്നത് എത്ര അകലേക്ക്
എത്തിയിട്ടും കാതുകള്‍ നുണഞ്ഞിറക്കുന്നുണ്ട് ..
" ഹേയ് വാട്ട് ഹാപ്പന്‍ ? ആര്‍ യൂ മാഡ് ?"

ഉഷ്ണത്തിന്റെ സഹനഗര്‍ഭത്തില്‍ നിന്നുമൊരു
തുള്ളി മഴയെന്ന പേരില്‍ നെറുകില്‍ തൊട്ടു ,
ഒന്നു ചിരിക്കണമെന്നുണ്ടായിരുന്നു ..
പാതി നിന്നുപോയ വികാരതള്ളിച്ചയില്‍
ഹൃദയം അതു ചെവി കൊണ്ടില്ല ,
എന്തായാലും കരയണ്ട അമ്മയെ കണ്ടല്ലൊ ഉണ്ണീ ..!

പുതുമയില്ല , അമ്മ പല രൂപത്തില്‍ മുന്നിലെത്തുന്നു ..
മാഞ്ഞു പോകുമ്പോള്‍ , കണ്‍തടം വിങ്ങിയിരുന്നില്ല
കരള്‍ വിങ്ങിയതാരും കണ്ടതുമില്ല .. കാലമാണെങ്കില്‍
ഒരിക്കലും അതു മായ്ക്കുവാന്‍ മെനക്കെട്ടതുമില്ല ..
അപ്പോള്‍ പിന്നെ എന്റെ വികാരങ്ങളില്‍ അടിക്കടി
അമ്മ കേറി വരുന്നതിനെ കുറ്റപ്പെടുത്തുവതെങ്ങനെ ...!

പുഴ കരയാന്‍ തുടങ്ങുന്ന വര്‍ഷകാലങ്ങളുണ്ട് ..
മിഴികളൊഴുകി ചാലുകളായി മുന്നിലെത്തുമ്പോള്‍
മനസ്സൊരു കളിവഞ്ചിയാകും , കടലാസുകള്‍ തോണികളും ..
കൂട്ട് കാത്ത് നിമിഷങ്ങളെണ്ണി നില്‍ക്കും .. ആരു വരാന്‍ !
പിന്നെ പതിയെ നീര്‍ തൊടും എന്റെ തോണികള്‍ ..
ഒരൊ മനസ്സിന്റെ പ്രതീക്ഷകളേയും കാലം കൊണ്ടു-
വരുമോളങ്ങള്‍മുക്കി താഴ്ത്തും ..
ബാല്യത്തിന് അതു നീറ്റലാണ്...

നിലാവ് പൂത്തിട്ടാണ് അമ്മ വരാറ് ..
ചുവന്ന ചുണ്ടാലേ ചേര്‍ത്തൊരുമ്മയാണ് സമ്മാനം ..
നെറ്റിത്തടത്തിലേ വിയര്‍പ്പ് ചേര്‍ത്തൊരു കിടപ്പുണ്ട് ..
ഉണ്ണിക്ക് പിന്നെ വേറെന്തു വേണം ....
എങ്കിലും എന്തേ എന്നമ്മ വൈകുന്നത് നിത്യം ?

ഉണ്ണീ .. നോക്കി പോകെട്ടൊ .. കൈതക്കൂട്ടത്തില്‍
ഗ്രഹണം വിഷം തേയ്ച്ച നീര്‍ക്കോലിയുണ്ടാകും ..
കാത്ത് കാത്ത് ഇരുന്ന കണ്ണുകള്‍ക്ക് ഞാന്‍
അഭയം കൊടുത്ത് ഓടി മറയുമ്പോള്‍ ആശ്വസ്സിക്കാം ,
കാത്ത് നില്പ്പിന്റെ മുഷിപ്പ് മുറിച്ചതിന് ..

കൗതുകം പൂണ്ടാണ് എണ്ണ മണക്കുന്ന കടല്‍ക്കരയിലെത്തിയത് ..
ഒരു കുഞ്ഞിന്റെ കൈകളില്‍ വിരിയുന്ന തോണികള്‍
പതിയെ വന്നു തലോടുന്ന കടലമ്മയെ കണ്ടു ഞാന്‍ ...
മനസ്സ് നാലായി മടക്കി , ഉള്ളിലെ ഹൃദയം നിവര്‍ത്തി
ഒന്നിറക്കി നോക്കി , ഒരു തിരയിലൂടെ ഉണ്ണിയുടെ അമ്മ വന്നു
ആവേശമോടിറങ്ങി അലിഞ്ഞ് ഭാരമേതുമില്ലാതൊരു
കടലാസ് തോണിയായ് ...


"ചിത്രങ്ങള്‍ : ഗൂഗിളിന് നന്ദി "

Tuesday, July 10, 2012

എന്‍ ഹൃദയ പൂത്താലം നിറയേ നിറയേ ...


















കാത്ത് കാത്ത് നിന്നതല്ല ..
ഓര്‍ത്ത് ഓര്‍ത്ത് നേടിയതല്ല ..
മഴ നിറഞ്ഞ നേരത്ത് കുടക്കീഴില്‍ ചേര്‍ന്നതല്ല ..
പ്രണയം പറഞ്ഞ് ഹൃദയം കൊരുത്തതുമല്ല ..
പെരുമഴ തോര്‍ച്ചയില്‍ പൂമരം കാത്ത് വച്ച
പ്രണയമുത്തുകളെല്ലാം വാരിയെടുത്തെന്മേല്‍ നിറച്ചതുമല്ല ..
അവള്‍... സ്നേഹത്തിന്റെ ചൂടുമായി ഹൃദയവാതില്‍ പോലും
മുട്ടാതെ " നീ എനിക്ക് " എന്നോതി കൊടുങ്കാറ്റിലൂടെ വന്നവള്‍ ..
ഒരു പ്രണയവാക്ക് പോലും ഉരിയാടാതെ എന്റെ പ്രണയം കവര്‍ന്നവള്‍ ..



ഹലൊ .. ഹലോ ..
നീ ഇപ്പോള്‍ എവിടെ എത്തീ ..?
ഞാന്‍ ത്രിശ്ശൂര്‍ കഴിഞ്ഞു .. എന്തേ ?
അതേ .. നീ വല്ലതും കഴിച്ചിട്ടാണോ വരുന്നേ ?
ഇവിടെങ്ങും നല്ല കറികള്‍ ഞാന്‍ വച്ചിട്ടില്ലെട്ടൊ ..
അല്ലെങ്കില്‍ നീ എപ്പൊഴാ വയ്ക്കുക ..
ഞാന്‍ എവിടെന്നെങ്കിലും കഴിച്ചിട്ട് വരാമേ .. നീ ഇനി അതിന് ബുദ്ധിമുട്ടണ്ട ..
" എടീ ഞാന്‍ ഹോട്ടലിലാ "..
ശ്ശോ .. ഡാ എന്തുവാ അവിടെ സ്പെഷ്യല്‍
കരിമീനുണ്ട് .. വേണോ ?..
'ഹോ കൊതിപ്പിക്കാതെ .. കളിയാക്കുമോ ? എനിക്കൊരു കരിമീന്‍ വാങ്ങി വരുമോ '?
ഇതാണവള്‍ .. ആദ്യായ് കാണാന്‍ പോകുവാ അവളെ ..
അപ്പോഴും എന്നില്‍ അവള്‍ പൂര്‍ണമാണെന്ന് തെളിയിക്കുന്നുണ്ടവള്‍ ..
പ്രണയത്തിനപ്പുറം .. എന്നില്‍ സര്‍വ്വസ്വാന്തന്ത്ര്യവും ഉള്ളവള്‍ ..............
ഒരു പേരു കൊണ്ടെന്നില്‍ മഴക്കാലം തീര്‍ത്തവള്‍ ..



സുഹൃത്തുക്കളേ .. പ്രണയിക്കാത്തവരായി ആരും കാണില്ല ..
മനസ്സില്‍ പ്രണയം ഒരിക്കല്‍ പോലും മൊട്ടിടാത്തവര്‍..
ഈ ഭൂമുഖത്ത് ജീവിക്കുകയോ മരിച്ചു പോകുകയോ ചെയ്തു കാണില്ല ..
പ്രകൃതിയോട് , അമ്മയോട് , മഴയോട് , അവളോട് അങ്ങനെ
എതെങ്കിലും ഒന്നില്‍ നാം ബന്ധിക്കപ്പെടുന്നുണ്ട് , അറിയാതെ പ്രണയിക്കുന്നുണ്ട് ..
പ്രണയം .. മണ്ണാങ്കട്ട ..! എന്നു പറയുന്നവര്‍ പൊലും ഒരു നിമിഷം കൊണ്ട്
ചെന്നു വീണേക്കാവുന്ന ഒന്നാണ് അത് .. അതു മനസ്സിനെ പതിയേ ആര്‍ദ്രമാക്കും
പിന്നെ നോവോ , കുളിരോ നല്‍കും .. ! അതു കാലം നല്‍കുന്നതാണ് ...
നഷ്ടമാകുമ്പോഴാണ് പ്രണയത്തിന്റെ ആഴമറിയുക ..
എനിക്കെന്തേ പ്രണമിങ്ങനെ എഴുതിയാലും എഴുതിയാലും തീരുന്നില്ല ..?
അതൊ ഇനി ആവര്‍ത്തനമാകുന്നുണ്ടൊ ആവൊ ..





 
 
 
 
 
 
 
 
 
 
 
 
 
 
 
ആദ്യമായിട്ട് അവളെ കാണാന്‍ ചെല്ലുമ്പോള്‍
അവളെ മിഴികള്‍ പരതുമ്പോള്‍ ഒരു വശത്ത് നിന്നും
ഒരു ചിരിയാണ് കേട്ടത് .. കോടി വര്‍ഷം ഒന്നിച്ച്
ജീവിച്ച ആത്മബന്ധമുണ്ട് ഞങ്ങള്‍ തമ്മില്‍ .. പക്ഷേ ഹൃദയമിടിച്ചത് ..
ഒന്ന് തൊട്ടത് . ആ ചുണ്ടില്‍ ഒന്നു മുത്തമിട്ടത് ..
പിന്നീട് ആ ഉമിനീരിന്റെ ആഴങ്ങളില്‍ ചേര്‍ന്നു നിന്നത് ..
അപ്പോഴൊക്കെ പതിയെ അവളുടെ ഉള്ളില്‍ നിന്നും
മഴ നനഞ്ഞ വാക്കുകള്‍ അടര്‍ന്നു വീണിരുന്നു ...
ജീവിതത്തില്‍ ചിലതിങ്ങനെയാണ് .. " പെട്ടെന്ന് വരും .. പെട്ടെന്ന് പൊകും "
പക്ഷേ അതിനിടയിലേ നിമിഷങ്ങളില്‍ പകരുന്നത് ഒരു ജീവിതകാലമത്രയും നില നില്‍ക്കും ..
അവളുടെ സംസാരം കേള്‍ക്കാന്‍ വലിയ ഇഷ്ടായിരുന്നു ..
ഒരൊ വാക്കും പറയുന്നതിന് ഒരു പ്രത്യേകതയുണ്ട് ..
അതവളോട് അനുകരിച്ച് കാണിച്ചപ്പോള്‍ അവളന്ന് ചിരിച്ചിട്ട് പറഞ്ഞു .." പോടാ ദുഷ്ടാ "
കണ്ണുകളില്‍ വല്ലാത്ത തിളക്കമാണവള്‍ക്ക് .. എനിക്ക് വേണ്ടീ എത്ര രാത്രികള്‍ വേണമെങ്കിലും
ഉറങ്ങാതിരിക്കും .. സ്നേഹമാണവള്‍ കൊതിച്ചത് .. എന്നില്‍ മാത്രം നിറയുവാന്‍ കൊതിച്ചവള്‍ ..

എന്തേ നിന്റെ കണ്ണിന്റെ താഴെ കറുപ്പ് നിറം ..?
അതു കൊള്ളാം .. എനിക്കതിനുറക്കമുണ്ടൊ .. ?
നിനക്ക് വേണ്ടി ഇങ്ങനെ തന്നേക്കുവല്ലേ എന്റെ രാവുകള്‍ ..
"ഇങ്ങു വന്നേ" ..
'എന്തിനാ '
"വാ "..
' ഈ ചെറുക്കനെന്താ'?
"ഒരു മണമുണ്ട് നിന്റെ വാക്കുകളില്‍ ..
പിന്നെ നിന്നെയും ..
ഒന്നു തൊടുമ്പോള്‍ എന്തിനാ ഇങ്ങനെ പൂക്കുന്നത് "
'അയ്യേ .. പോടാ .. ഞാന്‍ പോകുവാ ' ..








 
 
 
 
 
 
 
 
 
 
എന്തു നിശബ്ദമാണിവിടെ അല്ലേ ..?
കായല്‍ എന്തു രസമാല്ലേ .. ദൂരെ നിര്‍ത്തിയിട്ടിരിക്കുന്ന ചരക്ക് കപ്പലുകള്‍ കണ്ടൊ നീ?
അതൊക്കെ ഇങ്ങനെ വരുന്നുണ്ട് .. ഭാരമൊഴിച്ച് .. പിന്നെയും നിറച്ച്
തീരം വിട്ട് .. നമ്മള്‍ ഇതുപൊലെ പിരിയുമോ എപ്പൊഴെങ്കിലും .. ?
എത്ര പിണങ്ങി പോയാലും , ഒന്ന് തളരുമ്പോള്‍ നാം തീരം തേടും ..
എന്തൊ ഒരു സങ്കടം വരുന്നു .. തിരിച്ച് പോകാന്‍ സമയമാകുന്നു ..
"നമ്മുക്കിവിടെ ഇരിക്കാം .. വന്നേ നീ "..
'നീ എന്താ കാണിക്കുന്നേ .. കൊച്ചു കുഞ്ഞാണല്ലൊ '..
"ഒന്നു തല വച്ചോട്ടെന്നു .. ആ നീളമുള്ള വിരലുകള്‍
ഒന്നോടിച്ചേ തലമുടികളിലൂടെ .. എന്നിട്ട് ആ വരികള്‍ ഒന്നു മൂളിയേ ..

" വെളുത്ത പട്ടു കൊണ്ടമ്മ കെട്ടിയ പൂതൊട്ടിലൊന്ന്
പതുക്കേ പതുക്കേ കാറ്റിലാടി നില്‍ക്കുന്നു "

"ഹോ .. ഈ കവിത നീ ചൊല്ലി കേള്‍ക്കുമ്പോള്‍ ..
അമ്മയാകും നീ എനിക്ക് .. എന്തു സ്നേഹം കൂടുമെന്നോ എനിക്ക്
ചേര്‍ത്തണക്കാന്‍ തോന്നും എന്റെ ജീവനെ "
യ്യൊടാ .. എന്റെ പൊന്നൂന്റെ കണ്ണു നിറഞ്ഞല്ലൊ ..





 
 
 
 
 
 
 
 
 
 

എന്റെയീ ജീവിതത്തിലെ എറ്റവും നിറമുള്ള ദിനങ്ങളായിരുന്നു അത് ..
അവളരുകില്‍ നിന്ന നിമിഷമത്രയും മനസ്സ് സ്വാന്തനമറിഞ്ഞിരിന്നു ..
സ്നേഹത്തിന്റെ പട്ട് കൊണ്ട് അവളെന്നെ മൂടിയിരുന്നു എപ്പൊഴും ..
ഓരോ നോട്ടത്തില്‍ , ഓരോ പ്രവൃത്തിയില്‍ , ഒരു നിമിഷം അനുവദിച്ച് കിട്ടിയാല്‍
അരികില്‍ ഓടിയെത്തി എന്നിലേക്ക് ചേര്‍ന്നിരുന്നു അവള്‍ ..

എന്റെ ഉള്ളം നീ വിതച്ച് പോയ സ്നേഹത്തിന്റെ ഗര്‍ഭം ചുമക്കുന്നുണ്ട്
എന്റെ കണ്ണുകളില്‍ നീ പൊഴിക്കാനാഞ്ഞ മഴയുടെ കാര്‍മേഘ കറുപ്പുണ്ട്
ഇന്നലെയോ ഇന്നോ പുറത്തേക്ക് വന്നേക്കാവുന്ന നമ്മുടെ ഇഷ്ടം
നാളേ ഒരു പേറ്റു നോവില്‍ പെയ്തു പോയേക്കാം ...
അതില്‍ നീ ചാര്‍ത്തിയ പ്രണയനിറവും
ഞാന്‍ നല്‍കിയ സ്നേഹസുഗന്ധവും പൂത്ത് നിന്നാല്‍ ......!
ഒരു കാറ്റായി നീയും ഒരു മേഘമായി ഞാനും ചേര്‍ന്ന്
നമ്മുടെ പ്രണയം മഴയായ് പൊഴിഞ്ഞാല്‍ ...
ഒരു ഇടവപ്പാതി പോലെ എന്നിലേക്ക് നിന്നിലേക്ക്
പെയ്തു തോര്‍ന്ന നമ്മുടെ പ്രണയം വേനലിനെ വരവേറ്റിരിക്കുന്നു മൂകം ..




 
 
 
 
 
 
 
 
 
 
 
 
 
 
 
 
എന്താണെന്നറിയില്ല .. അവളെ കാണുന്ന ഒരൊ നിമിഷത്തിലും
ചേര്‍ത്തണക്കാന്‍ തോന്നും .. എനിക്ക് വേണ്ടി രൂപപ്പെടുത്തിയ
ശരീരം ആണെന്ന് , മനസ്സാണെന്നൊക്കെ തോന്നിയിട്ടുണ്ടെനിക്ക്.. ..
ആദ്യ കണ്ടുമുട്ടലില്‍ അവള്‍ക്ക് കൊടുക്കുവാന്‍ മൂല്യമുള്ള ഒരു സമ്മാനം
എത്ര ആലൊചിച്ചിട്ടും മനസ്സിലേക്ക് വന്നില്ല , അവസ്സാനം അവളേയും
കൂട്ടി ഡീ സീ ബുക്സില്‍ പോകുമ്പോള്‍ അവളെനിക്കാണ് പുസ്തകങ്ങള്‍
എടുത്ത് തന്നത് .. അക്ഷരങ്ങളുടെ ചുടു മണമുള്ള നാലു ചുവരുകള്‍ക്കിടയില്‍ വച്ച്
ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ എത്ര നിമിഷങ്ങളാണ് ഇമവെട്ടാതെ കവര്‍ന്നത് ..

ഞാന്‍ ആദ്യമായിട്ടും അവസ്സാനമായിട്ടും കണ്ട ദിനങ്ങളില്‍ നിന്നും
പിരിയാന്‍ നേരം .. പുലര്‍ച്ചേ എന്റേ തിരിച്ച് പോക്കിന് തൊട്ടു മുന്നേ
ഞാന്‍ അവളെ കണ്ടു അവസ്സാനമായീ ..
എനിക്ക് വേണ്ടീ ചായ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു അവള്‍ ..
ഹൃദയം കലങ്ങിയാണവളുടെ അരികില്‍ ചെന്നത്
ആ ചിത്രം എന്നില്‍ നിന്നും മായില്ലൊരിക്കലും ..
പാവം തോന്നിയിരുന്നു അന്നെനിക്ക്...
ശരീരത്തിലോ വസ്ത്രധാരണത്തിലോ വാക്കുകളിലോ അധികമൊന്നും
തിരുകി കയറ്റാതെ വെറും സാധാരണമായി
പെരുമാറുന്ന എന്റെ പ്രീയപെട്ടവള്‍ .. പ്രണയത്തിന്റെ മൂര്‍ദ്ധന്യത്തില്‍
സങ്കല്പ്പലോകത്തേക്ക് എന്റെ മനസ്സ് പായുമ്പോള്‍ ഞാന്‍ അറിയാതെ ഓരോന്ന്
ചോദിക്കും , അപ്പൊള്‍ അവള്‍ എന്നെ തിരുത്തും ,
'എന്താ നിനക്ക് .. അതൊന്നും ശരിയാവില്ല' ..
അതൊന്നുമല്ല നമ്മുടെ കാര്യങ്ങള്‍ , വേണ്ടത് വേണ്ട പോലെ നടക്കും' ..



അവരവരുടെ സ്നേഹമനസ്സുകളെ വര്‍ണ്ണിക്കുമ്പോള്‍ വാക്കുകളും വരികളും കൂടും ..
പക്ഷേ ഇവള്‍ക്ക് ഞാന്‍ കൊടുക്കുന്ന വരികള്‍ക്ക് നേരിന്റെ നിറമുണ്ട് ..
എന്നരുകില്‍ ഇല്ലാതെ പോയ സ്നേഹ നിറവ് ..
കാലം ഞങ്ങളേ അകറ്റിയിരിക്കാം ,
വാക്കുകളും വരികളും ഹൃദയത്തേ പൊള്ളിച്ചിരിക്കാം ..
ധാരണകളെല്ലാം ശരിയാവണമെന്നില്ലല്ലൊ ..
ഒരു നിമിഷം കൊണ്ട് അവള്‍ തന്ന പ്രണയം
മതിയെനിക്ക് ഈ ജീവിതം മുഴുവന്‍ മനസ്സില്‍ മഴ നിറക്കാന്‍ ..
പിരിയാന്‍ നേരമവള്‍ പറഞ്ഞു ..
'നമ്മുടെ പ്രണയം കാലത്തിന്റെ ആവശ്യമായിരുന്നു ..
അന്നത് നമ്മളിലൂടെ ചേര്‍ന്നു നിന്നു .. ഇനിയത് അസ്തമിച്ചിരിക്കുന്നു' ..
ആരുടെ ഭാഗത്താണ് തെറ്റെങ്കിലും ഞങ്ങള്‍ക്ക് നഷ്ടമായത് മരണം വരെ
നേര്‍ത്ത് പൊഴിഞ്ഞേക്കാവുന്ന മഴനിലാവായിരുന്നു ..




















ദുഖമുണ്ടൊ എന്നു ചോദിച്ചാല്‍ .. അറിവതില്ല .. പക്ഷേ ഇടക്കൊക്കെ
അവള്‍ വരും സ്വപ്നത്തിലും , അരികിലുമൊക്കെ .. എന്നോട് സംസാരിക്കും കുറേ നേരം ..
ഒരിക്കല്‍ കൂടി അവളെ ഞാന്‍ കാണും .. കാലം കാത്ത് വയ്ച്ച ഒരു ദിവസ്സം
അന്നെനിക്ക് അവളില്‍ നിറക്കാന്‍ ഒരു മഴക്കാലമത്രയും കരുതി വച്ചിട്ടുണ്ട് ഞാന്‍ ..
ഒരു തുള്ളി പോലും മണ്ണില്‍ പൊഴിക്കാതെ ..
പ്രണയനൈരാശ്യമൊന്നുമല്ല ..ചിന്തകളുടെ പുകലൂത്തും അല്ല ..
ഇന്നും എപ്പൊഴും എന്നുള്ളില്‍ ഉണ്ടാ പ്രണയം .. വാടാതെ തന്നെ ..
ഞാന്‍ സുഖമായി ഉറങ്ങുന്നുണ്ട് എന്നും , കാരണം അരികിലുണ്ട് മിക്കപ്പോഴും അവള്‍ ..
അല്ലെങ്കില്‍ അവള്‍ നല്‍കി പോയ പ്രണയത്തിന്റെ ചൂട് ..
പ്രണയിക്കാന്‍ . പ്രണയിക്കപ്പെടേണ്ട ആളു വേണമെന്നില്ലല്ലൊ .. അല്ലേ ?
അതിങ്ങനെ പൊഴിഞ്ഞു കൊണ്ടിരിക്കും എന്നുമെപ്പൊഴും ..
പക്ഷേ പറഞ്ഞില്ലേ ഞാന്‍ നേരത്തേ ,ഒരു തുള്ളി പൊലും കളയാതെ ഞാന്‍ കാത്ത് വയ്ക്കും ..

" ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ഓര്‍മിക്കണം എന്ന വാക്ക് മാത്രം ..
എന്നെങ്കിലും വീണ്ടുമെവിടെ വച്ചെങ്കിലും
കണ്ടു മുട്ടാമെന്ന വാക്കു മാത്രം
നാളേ പ്രതീഷ തന്‍ കുങ്കുമ പൂവായി
നാം കടം കൊള്ളുന്നതിത്ര മാത്രം .. "
"കണ്ടു മുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
വര്‍ണ്ണങ്ങള്‍ വറ്റുന്ന കണ്ണുമായീ ...
നിറയുന്നു നീ എന്നില്‍ , നിന്റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളി പൊലെ ....."
എപ്പൊഴൊ തട്ടി തകര്‍ന്നു വീഴുന്നു നാം
നഷ്ടങ്ങളറിയാതെ നഷ്ടപെടുന്നു നാം (രേണുക .. മു. ക)




{ ചിത്രങ്ങള്‍ ,ആശയം കൊടുത്ത ഉടനേ
വലയുമെടുത്തിറങ്ങിയ കൂട്ടുകാരിക്ക് നന്ദിയോടെ -
പിന്നേ അവള്‍ വീശിയ ഗൂഗില്‍ കടലിനും }

Thursday, June 28, 2012

സ്നേഹപൂര്‍വം ...


പ്രീയപെട്ട വേണി ടീച്ചര്‍ക്ക് , 

ടീച്ചര്‍ക്കെന്നെ മനസ്സിലായൊ ..
ഞാന്‍ ഹരിയാണ് , ടീച്ചറുടെ "കാള ഹരി "
ജീവിതത്തിന്റെ കാറ്റില്‍ പെട്ട് ആടി ഉലഞ്ഞ്
ഞാനിപ്പൊള്‍ നൈജീരിയയിലേ ഒരു സ്വകാര്യ മൊബൈല്‍
കമ്പനിയില്‍ വന്നു അടിഞ്ഞിട്ടുണ്ട് , കഴിഞ്ഞ ആഴ്ച്ച
നമ്മുടെ മുള്ളന്‍ ഫിറൊസിനേ മുഖപുസ്തകത്തില്‍ വച്ച് കണ്ടിരുന്നു ,
അവനാ പറഞ്ഞത് ടീച്ചറിപ്പൊള്‍ സ്കൂള്‍ ഹെഡ്മിസ്സ്ട്രസ്സ് ആയെന്നൊക്കെ ..















പലപ്പൊഴും നാട്ടില്‍ വരുമ്പൊള്‍ വന്നു കാണണം എന്നു കരുതും ,
പക്ഷേ ആ കണ്ടുമുട്ടല്‍ പിന്നീട് ഒരു വേര്‍പിരിയലിന്റെ
അനിവാര്യതയില്‍ കൊണ്ടെത്തിക്കുമെന്ന നേരിനേ കുറിച്ച് ഓര്‍ക്കുമ്പൊള്‍
വേണ്ടെന്ന് വയ്ക്കുകയാണ് പതിവ് .. ഒരു ടീച്ചര്‍ക്കെഴുതുന്ന , പ്രത്യേകിച്ച്
എന്റെ ഓര്‍മകള്‍ ഉറങ്ങുന്ന സ്കൂളിന്റെ പ്രധാന അധ്യാപികക്ക് എഴുതുന്ന
വരികളാകുന്നില്ല ഇതെന്ന് എനിക്കറിയാം , അതിന് കാരണം ഈ മനസ്സ്
ഞങ്ങള്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ ടീച്ചറിനുപരി ഒരു അമ്മ ആയത് കൊണ്ടാകാം ..
















ടീച്ചറിന് ഓര്‍മയുണ്ടൊ ഈ സ്നേഹം ഞാന്‍ ആദ്യമായി അറിഞ്ഞത് എന്നെന്ന് ..
കറുമ്പനെന്ന് എന്നേ വിളിച്ച് കളിയാക്കിയ ഷാജിയുടെ തല ഗ്രൗണ്ടിന്റെ
മതിലില്‍ പിടിച്ചുരച്ചപ്പൊള്‍ ചന്ദ്രമോഹന്‍ സര്‍ എന്നേ നാല് പൊട്ടിച്ച്
ക്ലാസിന് വെളിയിലാക്കി .. അന്ന് ആണെന്നാണ് എന്റെ ഓര്‍മ
ടീച്ചറെന്നോട് എന്താ മോനെ എന്തു പറ്റിയെന്ന് ചോദിച്ച് അരികത്ത് വന്നത് ..
കണ്ണു തുളുമ്പി പൊയിരുന്നു .. ഒന്നും പറയുവാനാകാതെ ഞാന്‍ തല കുനിച്ച് നിന്നു ..
എന്റെ താടിയില്‍ തൊട്ട് തല പിടിച്ച് പൊക്കി ടീച്ചറമ്മ വീണ്ടും ചോദ്യം ആവര്‍ത്തിച്ചൂ ..
മനസ്സില്‍ അധ്യാപിക / അധ്യാപകന്മാരുടെ എല്ലാ മുന്‍ വിധികളേയും തട്ടി തെറുപ്പിച്ച്
മനസ്സിന്റെ പളുങ്ക് പാത്രത്തിലേക്ക് അന്ന് വന്നു കയറിയതാണീ ടീച്ചര്‍ ..
















ഈ ഏകാന്തമായ , യാന്ത്രികമായ പ്രവാസ ലോകത്ത് നില്‍ക്കുമ്പൊള്‍
എന്തൊക്കെയോ നഷ്ടമായി പൊയവന്റെ വ്യഥയുണ്ട് ഉള്ളില്‍ ..
പഠനം എന്നത് എനിക്കന്യമായി പൊയപ്പൊഴും , " നീ തനി ഉഴപ്പനാടാ "
നിനക്കൊരു മണ്ണ് മരുഭൂവിലെവിടെയോ ഉണ്ടെന്ന് തമാശ പറയുമ്പൊഴും
കാലമത് കാത്ത് വച്ചിരുന്ന് എന്നറിഞ്ഞിരുന്നില്ല ടീച്ചറേ ! ....

എല്ലാവരും അവഗണിച്ചിട്ടും ടീച്ചറെന്നെ സ്നേഹം കൊണ്ട് കാത്തു ..
ആ കരുതല്‍ എന്നിലേ നന്മയേയും ജീവിത പാതയേയും തെളിച്ച് തന്നു ..
ആദ്യമായി ഒരു പെണ്‍കുട്ടിയോടുള്ള സ്നേഹം തുറന്ന് പറയാന്‍ മനസ്സ് തുടിച്ചപ്പൊള്‍
കൂട്ടുകാരെല്ലം കളിയാക്കി , നിനക്ക് ലൈനൊ ? ആ പെണ്ണ് തൂങ്ങി ചാകും ..
എന്റെ ആത്മവിശ്വാസ്സം എല്ലാം കെട്ടു പൊയിരുന്നു ആ വാക്കുകളില്‍ ..
പക്ഷേ ടീച്ചറെനിക്ക് മാനസികമായ കരുത്ത് തന്നൂ , അതു കൊണ്ടെന്തായീ ..
എന്റെ പ്രണയം തുറന്നു പറഞ്ഞതില്‍ പിന്നെ ആ കൂട്ടും ഇല്ലാണ്ടായി :)



 
 
 
 
 
 
 
 
 
 
 
 
 
 
 
 
കവിത എന്ന എന്റെ സാഹസത്തേ എല്ലാം അമ്മ അടുപ്പിലിടുമ്പൊഴും
ഞാന്‍ തളര്‍ന്നു പൊയിരുന്നില്ല , പിന്നെയും പിന്നെയും ആരൊക്കെയോ
ചിന്തകളുടെ തൊളത്തേറീ വെള്ള പേപ്പറിലേക്ക് പകര്‍ത്തപെട്ടു ..
അച്ഛന്‍ കൊണ്ട് വച്ചിരുന്ന ചില്ലറകള്‍ ചോരുന്നത് തിരിച്ചറിഞ്ഞത് മുതല്‍
എനിക്ക് കട്ടിയുള്ള പേപ്പര്‍ വാങ്ങി തന്നിരുന്ന ഈ കരങ്ങളേ എങ്ങനെ മറക്കാനാണ് ..
അങ്ങനെ ആദ്യമായ് ഒരു യുവജനോല്‍സവത്തിന് എന്റെ കവിത, കേള്‍ക്കാന്‍
ആഗ്രഹിച്ചവരുടെ കാത് തൊട്ടു ..
ആ വരികള്‍ ഇപ്പൊഴും മനസ്സിലുണ്ട് ടീച്ചറേ .. ഒന്നുകുറിച്ചോട്ടെ !

ജീവിതം അഗ്നിയാണ് ...
ഒരു ഉരസലിന്റെ അഗ്നിയില്‍
പിറന്നു വീണു പൊകുന്നത്
കാലത്തിന്റെ തീചൂളയിലേക്കാണ് ....!
ബാല്യം കുളിര്‍ തെന്നല്‍ വീശുമ്പൊള്‍
പതിയെ ഒരു തീ പിന്നില്‍ ആളി വരുന്നുണ്ട് ..
കൗമാരം മഴയില്‍ പ്രണയാദ്രമാകുമ്പൊള്‍
കുതിര്‍ന്നിട്ടും കെടാത്ത കനലുകള്‍ നില നില്‍ക്കുന്നുണ്ട് ..
യൗവനം വികാരവിവേകത്തില്‍ തിരതല്ലുമ്പൊള്‍
പാദത്തില്‍, പൊള്ളലിന്റെ നീറ്റല്‍ അറിവാകുന്നുണ്ട് ..
വാര്‍ദ്ധക്യം കരുതലിന്റെ തണലേകുമ്പൊള്‍
ചാരെ അഗ്നി പൊതിയാന്‍ കാത്ത് നില്പ്പുണ്ട് ..
ജീവിതം അഗ്നിയാണ് .. ഇടക്ക് പൊഴിയുന്ന ചെറു മഴകള്‍ക്ക്
മേലെ ആളി പടരുന്ന അഗ്നീ ..


















ടീച്ചറിപ്പൊ കരുതുന്നുണ്ടാകും , ഇവന് വട്ടായൊന്ന് ?
അതെ ടീച്ചറെ, ഓര്‍മകളേ തൊട്ടുണര്‍ത്തുന്ന നമ്മുക്കൊക്കെ
ഒരൊരൊ വട്ടുകള്‍ ഉണ്ടാകും , നഷ്ടമാകുന്നതിന്റെ വട്ട്
വളരാന്‍ തൊന്നുന്ന വട്ട് , വളര്‍ന്നാല്‍ കുഞ്ഞായിരിക്കാനുള്ള വട്ട് ..
കെട്ടാന്‍ വട്ട് കെട്ടി കഴിഞ്ഞാല്‍ അഴിക്കാന്‍ തൊന്നുന്ന ചില വട്ട് ..

നേര് പറഞ്ഞാല്‍ ഒരു കാര്യം കൂടി ചോദിക്കാനാ ഞാനീ കത്ത് എഴുതിയത്
എന്തേ ടീച്ചറിപ്പൊഴും ഒരു കൂട്ട് വേണ്ടാന്ന് വച്ചത് ?
അന്നൊക്കെ അതു ചോദിക്കാന്‍ ഒരു പേടിയായിരുന്നു ,എത്ര അടുത്തൂന്ന് പറഞ്ഞാലും
ഇപ്പൊഴും അതുണ്ട് എങ്കിലും എന്തു പറ്റി ടീച്ചര്‍ക്ക് ..
ഞങ്ങളേ മക്കളായി കണ്ട് ടീച്ചര്‍ക് സ്വന്തം മക്കളെന്ന സ്വപ്നം ...... ?
പിന്നെ എല്ലാര്‍ക്കുമുണ്ടാകുമല്ലൊ ചില സ്വകാര്യങ്ങള്‍ , ഉള്ളില്‍ ഒളിപ്പിച്ച്
വച്ച് ഇടക്ക് എടുത്തു നീറ്റിക്കാന്‍ പാകത്തില്‍ .. അല്ലേ ടീച്ചറെ ?


നമ്മുടെ ബദാം മരം വലുതായൊ ടീച്ചറെ ?
ഗാന്ധി ജയന്തിക്ക് വൃത്തിയാക്കുന്ന പിറകു വശമെല്ലാം
ഇപ്പൊഴും കാട് പിടിക്കാറുണ്ടൊ ..?
പുതിയ സ്കൂള്‍ കെട്ടിടമൊക്കെ വന്നുന്ന് അവന്‍ പറഞ്ഞിരുന്നു ..
പൂവാലന്മാരുടെ സ്ഥിരം കേന്ദ്രമായ ആ പത്താം ക്ലാസിലേക്കുള്ള
പടവുകള്‍ ഇപ്പൊഴുമുണ്ടൊ ?
നമ്മുടെ വെള്ളം വരാത്ത പൈപ്പൊക്കെ മാറ്റിയോ ?
അന്നതും ഒരു രസായിരുന്നു , സ്മിതയും , രാജിയും , ഫിറോസും ,ജോസും ഒക്കെയായ്
പാത്രം കഴുകാനുള്ള പൊക്ക് , സുനില്‍ സാറിന്റെ വീടിന് മുന്നിലൂടെ പൂഴി മണല്‍ നിറഞ്ഞ
വഴിയിലൂടെ , വലിയ കിളിചുണ്ടന്‍ മാവിന്‍ തണലിലൂടെ തണുത്ത വെള്ളം നിറഞ്ഞ
കൊച്ചു കിണര്‍ .. ഞാന്‍ എന്തിനായിരുന്നു പൊയിരുന്നത് , അവര്‍ക്ക് കൂട്ടിനാവമല്ലെ ..

















മണല്‍തരികള്‍ ഏല്പ്പിക്കുന്ന കുഞ്ഞ് മുറുവുകളില്‍ ദിവസ്സങ്ങളൊളം
നീറ്റിക്കുന്ന നോവുണ്ടായിരുന്നു , മനസ്സും ഇടക്കിടെ നേരുകള്‍ കൊണ്ട്
മുറിപെട്ടിരിന്നു ആഴത്തില്‍ തന്നെ , ടീച്ചറെ പൊലെ നല്ല മനസ്സുകളുടെ
തേന്‍ നിറവാകാം ഇന്നും പിടിച്ച് നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത് ..
സ്നേഹിക്കാന്‍ , സ്നേഹിക്കപെടാന്‍ ആരെലുമൊക്കെ ഉണ്ടാകുമ്പൊഴാണല്ലൊ
നാം ജീവിക്കാന്‍ കൊതിക്കുന്നത് , ദൂരെ തീരം കാണുന്നത് ..

എത്ര പെട്ടെന്നാണ് കാലം കൊഴിഞ്ഞു പൊകുന്നത് ..
ഉണ്ണാനും ഉടുക്കാനുമില്ലാത്തവര്‍ , പൊന്‍ തളികകളില്‍
അന്നം നിറച്ച് മടുത്തിരിക്കുന്നു , മഴയും , മഴക്കാലവും കൊതിച്ച
മനസ്സുകള്‍ മരുഭൂവിന്റെ തീമഴ കൊള്ളുന്നു ..
പുത്തരി ചോറിന്റെ മണമുള്ള ചുണ്ടുകളില്‍ കൂര്‍ത്ത മുനകളുടെ
തുമ്പുകള്‍ രുചിയുടെ വര്‍ണ്ണം നിറക്കുന്നു ...
കാലം പായുമ്പൊള്‍ മനസ്സോടുന്നത് പിന്നോട്ടാണ് ..
പിന്നിട്ട വഴികളിലേ തേന്മാവിന്‍ ചോട്ടിലേക്ക് ..
അതില്‍ നിന്നും ജീവിതത്തിലേക്ക് പൊഴിഞ്ഞ് വീണ മധുരമുള്ള മാമ്പഴം
ടീച്ചറെ പൊലെയുള്ള സുമനുസുകളുടെ പര്യായമാകാം ..



 
 
 
 
 
 
 
 
 
 
 
 
 
 
ടീച്ചറുടെ കാള കറുമ്പന്‍ , ഉഴപ്പി ഉഴപ്പി ഇവിടെ വരെ എത്തി ..
എവിടെ എത്തിയെന്ന് ചോദിക്കരുത് , കേട്ടൊ..
ഒറ്റമുറിയില്‍ മണ്ണെണ്ണ വിളക്കിന്റെ കടുത്ത പുകക്കുള്ളില്‍ നിന്നും
കോണ്‍ക്രീറ്റ് കാടിന്റെ മച്ചില്‍ തൂങ്ങുന്ന ഉഷാ ഫാനിന്റെ മുന്നേ വരെ എത്തിച്ചിട്ടുണ്ട് ടീച്ചറെ ..
പിന്നെ നാട്ടിലേക്ക് വരുമ്പൊള്‍ മഴയത്ത് നനയാന്‍ , കാല് കേറ്റി വച്ചൊരു വില്‍സ് വലിക്കാന്‍
ഒക്കെയായിട്ട് ഒരു ഇരുചക്രവും ഉണ്ട് , അതില്‍ ഞാന്‍ വരാം അടുത്ത വരവിന്
എന്റയീ ടീച്ചറമ്മയേ കാണാന്‍ .. പ്രധാനധ്യാപികയുടെ ഗൗരവത്തില്‍ നിന്നും
ടീച്ചറുടെയീ പഴയ ഗതിയില്ലാത്തവനെ തിരിച്ചറിയണം , എന്ന ചെറിയ മോഹം മാത്രം ...!

ഒരുപാട് എന്തൊക്കെയൊ എഴുതണം എന്നുണ്ടായിരുന്നു , പാതിരാവായീ ..
നാളെ പുലര്‍ച്ചേ പൊകണം , ടീച്ചറിന് കഴിയുമെങ്കില്‍ ഒരു വരി മറുപടി അയ്ക്കണം കേട്ടൊ ..
ഈ വരികള്‍ അവിടേക്ക് കിട്ടിയെന്നുള്ള ഉറപ്പിന് മാത്രം .. ഓര്‍മകളുടെ കെട്ടഴിഞ്ഞു വീണിരിക്കുന്നു
ഇനി കുത്തി നോവുകളുടെ നിമിഷങ്ങളാകും , മഷി വീണ ചന്ദന നിറമുള്ള ഷര്‍ട്ട് മാറ്റാതെ
ഇട്ട് വന്നിരുന്നപ്പൊള്‍ എനിക്കൊരു ഷര്‍ട്ട് വാങ്ങി തന്ന , എന്റെ പിറന്നാള്‍ ചോദിച്ചറിഞ്ഞ്
അന്നെനിക്കൊരു കുഞ്ഞു കണ്ണാടി കുപ്പിയില്‍ മഞ്ചാടി കുരുക്കള്‍ കൊണ്ടു തന്ന
ചെയ്യാത്ത തെറ്റിനൊക്കെ ശിക്ഷ ഏല്‍ക്കേണ്ടി വന്ന , ഒരു മേഖലയിലും കഴിവ് തെളിയിക്കാന്‍
പ്രാപ്തിയില്ലാത്ത എന്നെ സ്നേഹിക്കാന്‍ , കരുതല്‍ പകരാന്‍ അന്നു കാണിച്ച മനസ്സിനേ
കാലമെന്നില്‍ നിന്നും നിമിഷ നേരത്തേക്കെങ്കിലും മായ്ച്ചുവെങ്കില്‍ മാപ്പ് ..



 
 
 
 
 
 
 
 
 
 
 
 
 
 
 
ഒരു കുഞ്ഞു മഴയില്‍ മുളച്ച് പൊയ്
ഒരു കുഞ്ഞു കാറ്റില്‍ തളിര്‍ത്ത് പൊയി
ഒരു കുഞ്ഞു വെയിലേറ്റ് വാടി പൊയി
ഒരു കുഞ്ഞു നിലാവില്‍ പൂത്ത് പൊയീ ...

വഴിയരുകില്‍ മഴയേറ്റ്, വാകമരകുളിരേറ്റ്
കുതിര്‍ന്ന എന്‍ കണ്‍കളില്‍ ഒരു നുള്ള്
പൂവിന്റെ നറുമണം ചാലിച്ച കാലമേ
ഞാന്‍ ഇത്തിരി നേരം നിന്നില്‍ നിറഞ്ഞോട്ടെ ...

ജഗദീശ്വരന്‍ ഈ അമ്മക്ക് ഇനിയുമായിരം കുഞ്ഞു പൂവുകളേ നല്‍കട്ടെ ..
വഴിയരുകില്‍ കരിഞ്ഞു പൊയേക്കാവുന്ന ഒട്ടേറെ മൊട്ടുകള്‍
ഈ കരങ്ങളിലൂടെ വിടര്‍ന്നു പരിമളം പടര്‍ത്തട്ടെ ..
ഒരുപാട് ഇഷ്ടത്തോടെ , അതിലേറെ ബഹുമാനത്തൊടെ

സ്നേഹപൂര്‍വം ... ഹരീ ..





{ N B : പിന്നെ ഈ ചിത്രമൊക്കെ കണ്ടിട്ട്
എന്റെയാണെന്ന് ടീച്ചറ് കരുതരുതേട്ടൊ ..
ഇതൊക്കെ ഗൂഗിളില്‍ നിന്നും അടിച്ചു മാറ്റിയതാ }

Wednesday, June 13, 2012

മഴനൂല് കൊണ്ടൊരു സ്നേഹലോകം.....





















""" ഓര്‍മയില്‍ ഇന്നും ഓമനിപ്പൂ ഞാന്‍
തമ്മില്‍ കണ്ട നിമിഷം നമ്മള്‍ ..
ആദ്യം കണ്ട നിമിഷം
ഓരോ നോക്കിലും .. ഓരോ വാക്കിലും
അര്‍ത്ഥം തോന്നിയ നിമിഷം

ആയിരം , അര്‍ത്ഥം തോന്നിയ നിമിഷം ...
എന്നു വരും നീ.... എന്നു വരും നീ
എന്റേ നിലാ പന്തലില്‍ വെറുതെ
എന്റേ കിനാ പന്തലില്‍
വെറുതെ കാണാന്‍ വെറുതെ ഇരിക്കാന്‍
വെറുതെ വെറുതെ ചിരിക്കാന്‍
തമ്മില്‍ വെറുതെ വെറുതെ മിണ്ടാന്‍ ..."""














'വന്ന് വന്ന് എന്നോടോട്ടും സ്നേഹമില്ലാണ്ടായി' !

"അല്ല ! എന്താ ഈ കുറുമ്പി പറയുന്നേ ..
നിന്നൊണ്ടല്ലാണ്ട് ആരൊടാ എനിക്ക് സ്നേഹം ......
നീ എന്റെ പുന്നാര പൂമുത്തല്ലേ" !

'ദേ .. സോപ്പല്ലെ സോപ്പല്ലെ .. വലിയ രസമൊന്നുമില്ല കേട്ടൊ ..
എനിക്കറിയാം അല്ലേലും എന്നെയിപ്പൊള്‍ ആര്‍ക്കും വേണ്ടല്ലോ '. .

" കണ്ണാ " ........
കണ്ടൊ .. മതി , ഇതു മതി
അവളുടെ കണ്ണുകള്‍ വിരിഞ്ഞത് കണ്ടൊ .. ഈ ഒരു വിളി മതി !
കടലില്‍ നിന്നുയരുന്ന കാറ്റിലൂടെ അവളെന്നില്‍ ചേര്‍ന്നു ..

"ഇന്നാ... ഇതു കഴിക്കു .. നീ തണുക്കട്ടെ "..

'എടാ, ഐസ് ക്രീമൊക്കെ പിന്നെയാവാം
നീ ഒരു സൊല്യൂഷന്‍ പറഞ്ഞേ .. ഞാന്‍ എന്താ ചെയ്ക'?

"നീ ഒന്നു പൊ പെണ്ണേ എന്തു ചെയ്യാനാ!
ഒരു കുന്തവും ചെയ്യണ്ട , നമ്മള്‍ രാത്രി ഡിന്നറും കഴിച്ചിട്ട്
ഇന്നേക്ക് പിരിയുന്നു , കൊതി കൂട്ടി വീണ്ടും അരികിലെത്താന്‍"

തണുത്ത വെളുത്ത ഒരു ഉമ്മ കവിളില്‍ .. അതായിരുന്നു സമ്മാനം പൊടുന്നനെ ..
തണുപ്പും വെളുപ്പും ഐസ് ക്രീമിന്റെയാണെന്ന് പിന്നെയാണ് അറിഞ്ഞത് ..


















അല്ല നിന്റെ മോനൂട്ടന്‍ എന്തു പറയുന്നു , സുഖല്ലേ ?

'ഹോ അവനെ കൊണ്ടു ഞാന്‍ തൊറ്റൂ .. ഭയങ്കര കുസൃതിയാ'.

"പോടീ .. അവന്‍ പാവമാ ..
എന്റെ മോള് പറയുന്നുണ്ട് അവള്‍ക്ക് ഇനിയൊരു അനിയന്‍ വേണമെന്ന് ''.

'ദീപയോ ? ദീപക്കിനി വേണ്ടന്നൊക്കെ പറഞ്ഞിട്ട് '.

ഹേയ് .. അങ്ങനെയൊന്നുമില്ല മോളൊന്ന് വളരട്ടെ .....

കണ്ണാ ... നമ്മള്‍ എന്താകും ?

"നമ്മള്‍ എന്താകാന്‍ ? നിനക്കെന്താ ഈ ഇടയായിട്ടൊരു " ?

'അല്ലെടാ എന്തൊ എനിക്ക് .. നമ്മള്‍ ചെയ്യുന്നത് തെറ്റാണോന്നാ '!

"മനസ്സുകള്‍ തമ്മില്‍ അറിയുക , അന്യോന്യം സ്നേഹിക്കുക
വിഷമങ്ങള്‍ പങ്കു വയ്ക്കുക , ഒരുമിച്ച് സന്തോഷിക്കുക
ഒന്നു തളര്‍ന്നാല്‍ താങ്ങാകുക , ഇടക്ക് ഈ കടല്‍ തീരത്ത്
കുങ്കുമ വര്‍ണ്ണം ചാലിച്ച സന്ധ്യകള്‍ക്ക് കൂട്ടായി ഇത്തിരി നിമിഷങ്ങള്‍ ,
നീ എഴുതുന്നത് എന്നിലും , ഞാന്‍ എഴുതുന്നത് നിന്നിലും നിറച്ച്,
ഇതിലൊക്കെ എന്താണ് തെറ്റ് "..

'നീ ഈ പറഞ്ഞതിനൊക്കെയാണ് കാലം എനിക്ക് ശ്രീയേട്ടനേയും
നിനക്ക് ദീപയേയും തന്നത് .. അല്ലേ ?
അവരെപ്പൊഴെങ്കിലും നമ്മളെ അവഗണിച്ചിട്ടുണ്ടൊ ?
സ്നേഹം എന്നത് നമ്മുക്ക് കിട്ടാക്കനിയായിരുന്നൊ ?
നമ്മുക്ക് ചൂണ്ടി കാട്ടാന്‍ ഇല്ലായ്മയുടെ ഏതെലും പഴുതുണ്ടൊ കണ്ണാ '?

"ഇല്ലടാ .. അതില്ല .. അല്ല ഞാനിപ്പൊള്‍ ഇതിനൊക്കെ
എന്താ നിന്നൊട് പറയുക .. പക്ഷേ ഒരു സത്യമുണ്ട്
നീ അവിടെ ഒരു ഭാര്യയാകുമ്പൊള്‍ , ഞാന്‍ ഭര്‍ത്താവാകുമ്പൊള്‍
മനസ്സിനുള്ളില്‍ ഈ ഇടയായിട്ട് ഒരു നീറ്റല്‍ ഇല്ലേ ?
കുശുമ്പല്ല കേട്ടൊ .. എന്റേതു എന്നൊരു സ്വാര്‍ത്ഥ ചിന്ത വരുന്നുണ്ട് ..
നമ്മുക്ക് പാലിക്കാന്‍ കഴിയാത്ത ചില രേഖകള്‍ നാം ഭേദിച്ച് കൊണ്ടേ ഇരിക്കുന്നു ".

"സ്നേഹത്തിനും വ്യതിയാനങ്ങള്‍ ഉണ്ടല്ലേ പ്രീയേ ?
നീ എനിക്ക് നല്‍കിയതും , ഞാന്‍ നിനക്ക് നല്‍കിയതും
നമ്മുക്കിതുവരെ പകര്‍ന്ന് നല്‍കാത്ത സ്നേഹത്തിന്റെ കണങ്ങളാകാം ..
അല്ലെങ്കിലും ഒന്നോര്‍ത്തു നോക്കു ..
നമ്മള്‍ എത്ര പേരെ ദിനം പ്രതി കാണുന്നു മിണ്ടുന്നു ..
ചിലരോട് , ചിലരോടു മാത്രം .. നിന്നോട് , എന്നോട് ..
എന്താണ് നമ്മുക്ക് പ്രീയതരമായി തോന്നിയത് ?
പിന്നേ നാം വിവാഹിതര്‍ എന്നൊരു അതിര്‍ത്തിയുണ്ട് ..
പക്ഷേ ഇഷ്ടം ഒരാളോട് തോന്നരുതെന്ന് മനസ്സിനേ പറഞ്ഞ് പഠിപ്പിക്കാന്‍ പറ്റുമോ? ,
അതൊ നമ്മള്‍ സമൂഹത്തില്‍ പരാജയപെട്ട് പോകുന്നുവോ" ?

"ഇരുട്ട് വീണ് തുടങ്ങിയെട്ടൊ ...
തണുത്ത കാറ്റ് വരുന്നുണ്ട് ..മഴ പെയ്യുമോ ആവോ ?
ഈ പെണ്ണ് ഇതെന്തു ആലൊചിച്ചിരിക്കുവാ "?

'ഡാ കണ്ണാ .. നമ്മുക്ക് ഈ കടലിലേക്ക് ഇറങ്ങി പോകാം
എന്നിട്ട് മഴ കടലില്‍ തൊടുമ്പൊള്‍ ഭാരമില്ലാതെ
കൈകള്‍ കോര്‍ത്ത് ഒഴുകി നടക്കാം'..

"ഈ പെണ്ണിന് വട്ടായൊ ? .ഇത്തിരി മുന്നേ വലിയ
പ്രാക്റ്റിക്കല്‍ ക്ലാസ് ആയിരുന്നല്ലൊ ...
ഇപ്പോള്‍ പ്രണയാദ്രമായോ .. കാലമാടി ..

'ഹോ .. ഒട്ടും റോമാന്‍സില്ലാത്ത കാട്ടു പോത്താ നീ'.

കൈകളിലെ മണല്‍തരികള്‍ തട്ടി കളയുമ്പോള്‍
അവളുടെ നനുത്ത അധരം എന്തോ കൊതിക്കുന്നുണ്ടായിരുന്നു
പതിവ് കാംഷിക്കുന്ന കുട്ടിയേ പോലെ ..

'എന്താടാ ഒന്നും മിണ്ടാത്തേ ' .. മണലില്‍ പുതഞ്ഞ പാദം വലിച്ചെടുക്കുമ്പോള്‍
വീഴാനോങ്ങിയ അവള്‍ തോളില്‍ പിടിച്ചു ചോദിക്കുമ്പോള്‍ , ഉത്തരത്തിന് പകരം ....




 
 
 
 
 
 
 
 
 
 
 
 
 
 
കടല്‍ത്തീരം വിട്ട് കാറ് മെയിന്‍ റോഡില്‍ എത്തുമ്പൊള്‍
മഴ മെല്ലേ പെയ്യുവാന്‍ തുടങ്ങി .....

" ഒരു നുള്ള് കാക്കപ്പൂ കടം തരുമോ ......
ഒരു കൂന തുമ്പപ്പൂ പകരം തരാം "
അധരത്താല്‍ വാരിയാല്‍ പിണങ്ങുമോ നീ
അതു നിന്റെ ചൊടികളില്‍ വിരിഞ്ഞതല്ലേ ".....

നേര്‍ത്ത ശബ്ദത്തിലീ ഗാനം മെല്ലേ ഞങ്ങളുടെ നിമിഷങ്ങളിലേക്ക് ..
ഗിയറ് മാറ്റുന്ന എന്റെ ഇടതു കൈയ്യിലേക്ക് അവളുടെ തണുത്ത
കരങ്ങള്‍ ചേര്‍ത്തു വയ്ക്കുമ്പൊള്‍ പെട്ടെന്ന് എന്തോ ഓര്‍ത്ത പോലെ അവള്‍ ..

'ശ്യോ മറന്നുലോ കണ്ണപ്പാ .. നിനക്ക് വേണ്ടി ഞാന്‍
ഉണ്ണിയപ്പം കൊണ്ടു വന്നത് ഹാന്‍ഡ് ബാഗിലുണ്ട് , എന്തായോ എന്തൊ' ..
ഒരോ ഉണ്ണിയപ്പവും വായില്‍ വച്ച് തരുമ്പൊള്‍ അവളുടെ മുഖത്തെ
നിര്‍വൃതി കാണേണ്ടത് തന്നെ .. പാവം എന്നെ വല്ലാണ്ട് സ്നേഹിക്കുന്നുണ്ട് ..
വര്‍ണ്ണങ്ങള്‍ നിറഞ്ഞ , കാണാന്‍ ചന്തമുള്ള കുഞ്ഞു കുപ്പിയില്‍ നിന്നും
എനിക്ക് വെള്ളം തരുമ്പോഴും കണ്ടു ഞാനത് ..
















മറ്റേതു കണ്ണുകളിലൂടെ നോക്കുമ്പോഴും ഞങ്ങള്‍ തെറ്റ് ആണ്..
ഈ മഴ ഇനി തോരാത്ത പോലെ തിമിര്‍ക്കുന്നു ..
സൗഹൃദം എന്ന ഒരു പാതയിലൂടെ നല്ലതു മാത്രം
കാണുന്ന ഞങ്ങള്‍ക്കിടയില്‍ .. എന്താണ് .. എപ്പോഴാണ് ..
പ്രണയം ..ഇഷ്ടം .. വാല്‍സല്യം .. അതിനെ നിര്‍വചിക്കാന്‍ .. ആവൊ ..

പുറത്ത് മഴയുടെ ആരവവും , നേര്‍ത്ത സംഗീതത്തിലും വെളിച്ചത്തിലും
അവളുടെ പുഞ്ചിരി തൂകിയ കണ്ണുകളും മിഴികളും ഉണര്‍ത്തിയ
വികാരവിചാരങ്ങളിലൂടെ , സ്നേഹത്തിന്റെ മൊഴികളിലൂടെ
നിറഞ്ഞു പോയ മനസ്സും ശരീരവും ആണിപ്പോള്‍ ..

വീടെത്തുമ്പോള്‍ മഴ തോര്‍ന്നു പോയിട്ടില്ല
മുറ്റത്തെ നെല്ലി മരവും , മുല്ലയും കുതിര്‍ന്നു നില്‍ക്കുന്നുണ്ട്
വെളിച്ചത്തില്‍ നാണിച്ച് തല താഴ്ത്തി .
പച്ച മണ്ണ് തൊടാന്‍ മുറ്റം കോണ്‍ക്രീറ്റ് ഇടാതിരുന്നത്
ശിക്ഷയായെന്ന് പരിതപിക്കുന്ന അവളോട് ...
പാദത്തിലേക്ക് നനഞ്ഞ കുഴഞ്ഞ മണ്ണ് ഷൂസും കടന്നു തണുപ്പേകുമ്പോള്‍ ..
പാവം അവള്‍ തന്നെ തുടച്ചു തരണ്ടേ നാളേ .. നമ്മുക്ക് എന്തും പറയാലൊ .. അല്ലേ ..
"വിശപ്പില്ല മോളേ .. നിങ്ങള്‍ കഴിച്ചോളു"
എന്നു എങ്ങനെ അവളോട് പറയും ഞാന്‍ ?
എന്നെ ഓരോ നിമിഷത്തിലും കാത്തിരുന്ന അവളോട് ,

സഖീ .. നിനക്ക് ഞാന്‍ കൂട്ടിരിക്കുന്നു , നിന്റെ നെറുകില്‍ ചാര്‍ത്തിയ
കുങ്കുമത്തിന് , നീ എനിക്ക് പകര്‍ന്നു നല്‍കിയ കരുതലിന് .. സ്നേഹത്തിന് ,
എന്നിലേക്ക് പടര്‍ത്തിയ വള്ളികളില്‍ നീ തളിര്‍പ്പിച്ചു തന്ന കുഞ്ഞു മോള്‍ക്ക്...


















ഓഫീസില്‍ ഇരിക്കുമ്പോള്‍ പ്രീയയുടെ കാള്‍ ..

'ഡാ ഒന്നു കാണണം കേട്ടൊ ഇന്ന് '

"എന്തേ .. ഇന്നലേ കണ്ടതല്ലേ .. എന്തു പറ്റിയെടാ "?

'നീ വരൂ ഞാന്‍ പറയാം .. നമ്മുടെ പഴയ സ്ഥലത്തെട്ടൊ'.

"അയ്യൊ.. അവിടെയോ .. അതെന്തിനപ്പൊ .. ഒരുപാട് ഓടിച്ചു വരണ്ടേ ഞാന്‍ ?

ഇന്ന് പൂരമല്ലേ .. നേരത്തേ ചെല്ലാമെന്ന് പറഞ്ഞിട്ട് ഇറങ്ങിയതാ "..

'ആണൊ എങ്കില്‍ ഓക്കെ മറ്റന്നാള്‍ മതി കേട്ടൊ'

"ഹേയ് പിണങ്ങിയോ"

.. ഇല്ലാല്ലൊ ..

"എന്താ കാര്യം പറയൂ നീ "

ഒന്നുമില്ല .. നേരില്‍ പറയാം ...

"ശരി .. ഞാന്‍ രാത്രി വിളിക്കാം ബൈ "

നെറ്റിന്റെ ലോകത്ത് നിന്നും സൗഹൃദത്തിന്റെ , ഇഷ്ടത്തിന്റെ
സ്വന്തമായ ലോകം തീര്‍ത്തവര്‍ , എങ്ങനെ ഇത്ര അടുത്തൂ എന്നറിവതില്ല ..
മഴ വീണ നാട്ടുവഴികളുടെ പകര്‍പ്പുകളില്‍ കുരുങ്ങി കിടക്കുന്ന
ചെറിയൊരു സൗഹൃദ കൂട്ടായ്മയിലേക്ക് വെറുതെ കേറി ചെല്ലുമ്പൊള്‍
അറിഞ്ഞിരുന്നില്ല എനിക്ക് വേണ്ടീ ഇനിയുള്ള ജീവിതമത്രയും കാത്ത്
വയ്ക്കുവാനുള്ള കുളിരുള്ളൊരു മനസ്സ് കാത്ത് നില്പ്പുണ്ടെന്ന് ..


 
 
 
 
 
 
 
 
 
 
 
 
 
 
ഒരിക്കല്‍ വിവാഹേതര ബന്ധത്തിന്റെ ആഴങ്ങള്‍ തപ്പി
നേരും പിഴവുകളും എണ്ണി പെറുക്കുമ്പോള്‍ അവള്‍ പറഞ്ഞതൊര്‍മയുണ്ട് ..

'കണ്ണാ .. നമ്മുക്ക് വേണ്ടീ നാമെപ്പോഴെങ്കിലും ജീവിക്കുന്നുണ്ടൊ ?
ഈ കൊച്ചു ജീവിതത്തില്‍ നമ്മുക്കായി എന്തേലും?
എല്ലാ സമയവും നാം മറ്റുള്ളവര്‍ക്ക് വേണ്ടിയല്ലെ ?
നമ്മുക്കും വേണ്ടേ നമ്മുടെ ചെറിയ ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഒക്കെ ?
നീ എന്റെ താങ്ങാണെടാ .. നീ ഇല്ലാത്തൊരു ജീവിതം ഇനി ആലൊചിക്കുവാന്‍ ആകുന്നില്ല '.

ശരിയാണ് .. നമ്മുക്കെല്ലവരും ഉണ്ട് .. എങ്കിലും എവിടെയോ ഒരു കുറവില്ലേ ?
എല്ലാറ്റിനും , എല്ലാറ്റിലും ഒരു പരിമിതിയുണ്ട് ..
പക്ഷേ ഇവളില്‍ ഞാന്‍ പൂര്‍ണനാണെന്ന് എപ്പൊഴും തോന്നിയിട്ടുണ്ട് ..
എന്തുണ്ടേലും അവള്‍ ഓടി വരുന്നത് എന്നരുകിലേക്കും ആണ് ..
പക്ഷേ സദാ സമയവും അവള്‍ നല്ലൊരു ഭാര്യയുമാണ് ..
അതു തല്ലി കെടുത്തുവാന്‍ നാം അന്യോന്യം ശ്രമിച്ചിട്ടുമില്ല ..

" സദാചാര പൊലിസിന്റെ " കണ്ണുകളില്‍ ആണും പെണ്ണും എപ്പൊഴും
കാമപൂര്‍ത്തികരണത്തിന്റെ കൂടി ചേരലാണ് ..
അവരെ തൃപ്തിപെടുത്തുവാന്‍ ഞങ്ങളുടെ പക്കല്‍ ഒന്നുമില്ല ..
ഒരോ മനസ്സിന്റെയും വഴികളെ തുറന്നു കാട്ടുവാനാകില്ല ..
ദീപയോട് പറയുമ്പൊള്‍ അവളുടെ കണ്ണുകളില്‍ ആകുലത കണ്ടുവോ !
മനസ്സിലായെന്ന് നടിച്ചുവോ അവള്‍ !
അവള്‍ ചോദിച്ചു ഇടക്ക് " അല്ല എട്ടാ ഞാന്‍ ഏട്ടനേ സ്നേഹിക്കുന്നില്ലേ "
ഇല്ലാന്ന് ഞാന്‍ പറഞ്ഞൊ ? അതല്ല ദീപാ ..
കൂടുതല്‍ എന്താണ് അവളില്‍ ഞാന്‍ നിറക്കുക ?



 













ട്രാഫിക്ക് ജാമില്‍ നിന്നും രക്ഷപ്പെട്ട് ചെല്ലുമ്പോള്‍
ഞങ്ങളുടെ പഴയ സംഗമ സ്ഥലത്ത് നില്പ്പുണ്ട് പ്രീയ ..
പതിവിന് വിപരീതമായി കസവു സാരിയുടുത്ത് , പതിവ് ചിരിയില്‍ ..
പക്ഷേ കണ്ണുകളില്‍ എന്തോ അലയടിക്കുന്നുണ്ട് ..
ഇറങ്ങാന്‍ തുടങ്ങിയ എന്നെ തടഞ്ഞിട്ട് അവള്‍ പറഞ്ഞത് ..
'വേണ്ടെടാ , നമ്മുക്ക് കാറില്‍ വെറുതെ ചുറ്റാം' ..

"നീ അമ്പലത്തില്‍ പോയോ " ?

'ഉം.. പോയി '

"എന്തേ വിശേഷിച്ച് .. പറഞ്ഞില്ലാല്ലൊ നീ "..

'ഒന്നൂല്ലെടാ ..മനസ്സിന് ഒരു സുഖമില്ല'

"എന്താ കണ്ണാ .. എന്തു പറ്റി ? എന്താ പറയാനുള്ളത് ?

'അത് .. അത് .. നീ വിഷമിക്കുമോ ? .. ഏട്ടന് ട്രാന്‍സ്ഫര്‍ .. കൂടെ ചെല്ലാന്‍ പറയുന്നുണ്ട് ..
ഞാന്‍ .. ഞാന്‍ .. എന്താ ചെയ്ക '?.. കണ്ണുകള്‍ നിറഞ്ഞു തുളുമ്പി അവളുടെ ..

ഞാന്‍ ചിരിച്ചു ...
"അല്ലാ ഇതാണോ കാര്യം .?. അയ്യേ അതിനിപ്പൊള്‍
എന്താ ആലൊചിക്കാന്‍ ? പോകണം .. നമ്മള്‍ എന്നും ഒന്നല്ലേ ?
എവിടെയായലും മനസ്സ് ചാരത്തുണ്ടല്ലൊ " ( ഹൃത്ത് കലങ്ങി പൊകുന്നത് -
മിഴികള്‍ അറിഞ്ഞാല്‍ , ഞാന്‍ പുരുഷനാണോ .. ? അല്ല എന്നാണ് പ്രമാണം )

ജീവിതത്തില്‍ ചില ബന്ധങ്ങളിങ്ങനെയാണ് , അതിന് ആണ്‍ പെണ്‍ വ്യത്യാസമില്ലാതിരിക്കാം ..
പക്ഷേ എതിര്‍ ലിംഗത്തിനോട് തോന്നുന്ന സ്വഭാവികമായൊരു ആഴമുണ്ട് ..
കാലം പതിയേ വിടവുകളേ നിറക്കും .. പക്ഷേ ചിലത് വിടവായി നിലനില്‍ക്കും ..
പ്രായമോ കാലമൊ ദേശമോ ഭാഷയോ ബന്ധങ്ങളോ ..
സൗഹൃദത്തിന്, ഇഷ്ടത്തിന് വിലങ്ങ് തടിയാകുമോ ?
പ്രണയം എന്നത് ഒരു കാലഘട്ടത്തില്‍ മാത്രമൊതുങ്ങി പോകേണ്ട വികാരമാണോ ?
സാമൂഹികമായ പരിതസ്ത്ഥികളില്‍ ചേര്‍ന്ന് ജീവിക്കുകയെന്നാല്‍
ഉള്ളില്‍ തോന്നുന്ന പ്രണയവും ഇഷ്ടവും വേണ്ടാന്ന് വയ്ക്കലാണോ ?

എന്നില്‍ നിന്നും ഒരുപാട് ദൂരെ ആണ് അവളിന്ന് .
പക്ഷേ ഇന്നും അവളിലും എന്നിലും ഞങ്ങള്‍ ജീവിക്കുന്നു ..
മേഘമല്‍ഹാര്‍ സിനിമ കാണുമ്പൊള്‍ അവളിന്നും കരയുമെന്ന് പറയും ..
എന്തിനാണെന്ന് ചോദിച്ചാല്‍ ആവോന്ന് പറയും ..
ഹൃദയബന്ധം എന്നത് ഇതൊക്കെയാണ് , കാലം തരുന്ന ചില നിമിഷങ്ങള്‍ മറക്കാത്തതാണ് ..

അരുണും , ദീപയും , ശ്രീയും , പ്രീയയും .. ഇന്നും നമ്മുക്കിടയില്‍ ജീവിക്കുന്നുണ്ട്
ഒരു വിധത്തിലുള്ള അസ്വാരസ്യങ്ങളുമില്ലാതെ .. ദീപക്ക് അരുണും , ശ്രീയ്ക്ക് പ്രീയയുമുണ്ട് .
അരുണിനും പ്രീയക്കും ഒരു ലോകവുമുണ്ട് .. മഴനൂല് കൊണ്ടൊരു സ്നേഹലോകം ..

{ ചിത്രങ്ങള്‍ ഗൂഗിളിന് മാത്രം സ്വന്തം }
കഥാപാത്രങ്ങള്‍ സാങ്കല്പ്പികം മാത്രം ..
എന്തെങ്കിലും സാദൃശ്യം തൊന്നുന്നുവെങ്കില്‍
അതവരുടെ കുഴപ്പം കൊണ്ടൊന്നു മാത്രം :)